Monday, December 30, 2013

കണ്ണാ...



വൃന്ദാവനത്തിലെ
നേര്‍ത്ത നീലവെളിച്ചത്തിന്റെ മറവിലും
നിന്റെ മിഴിയിണകള്‍ക്ക്
വജ്രത്തിളക്കം.

നനഞ്ഞ ചുണ്ടിലെ
മൃദു ചുംബന ലഹരിയില്‍
നമ്മള്‍, യമുനയുടെ തീരങ്ങളിലെ
നിറസന്ധ്യാ നക്ഷത്രങ്ങള്‍

ഒരു ചെറുചിരിയിലൊളിപ്പിച്ച
നിന്റെ നീണ്ട മൌനത്തിന്
ഒരുപാട് കഥകള്‍
പറയുവാനുള്ളതുപോലെ..

കണ്ണാ, ഇനിയും ജന്മമുണ്ടായാല്‍
എനിക്ക് നിന്റെ പ്രിയസഖി രാധയാവണം
കല്പാന്ത കാലത്തോളം പ്രണയിച്ച്
എന്നെ നിന്നില്‍ ചേര്‍ത്തുനിര്‍ത്തുക..

Saturday, December 28, 2013

അച്ഛാ...



ചാരുകസേര,
കോളാമ്പി ,
സ്വര്‍ണ്ണ നിറമുള്ള വാച്ച് 
കണ്ണട,
മക്കളെ എന്ന സ്നേഹവിളി, 
പെന്‍ഷന്‍ വാങ്ങി വരുമ്പോള്‍
കിട്ടുന്ന
പലഹാരപ്പൊതികളുടെ മണം 
എല്ലാമെല്ലാം കൂടെയുണ്ട്

തണുക്കുമ്പോള്‍
തലയിലിടുന്ന മങ്കി ക്യാപ്പും
സ്വെറ്ററുമെടുക്കാതെ
അച്ഛനവിടെ തണുക്കുന്നുണ്ടാവില്ലേ?
പുലര്‍ച്ചെയുള്ള ചൂടുവെള്ളം
സമയത്തിന് കിട്ടുന്നുവോ?
വേദനയുള്ള കാലില്‍
മാലാഖമാര്‍
കുഴമ്പു പുരട്ടുമോ?

അച്ഛാ...
അച്ഛന്‍ കൊണ്ടുപോയ
അമ്മയുടെ ഓര്‍മ്മകളെ
തിരികെ തരുമോ
ഇഴചേര്‍ക്കപ്പെടാനാവാതെ,
അമ്മയുടെ ചിന്തകള്‍
ചിതറിവീഴുന്നു.
ആണ്ടുകള്‍ക്കും,ആകുലതകള്‍ക്കുമിടയില്‍
പൊട്ടിവീണ ആ ഓര്‍മ്മത്തുണ്ടുകള്‍
അടുക്കിവെയ്ക്കാന്‍
അച്ഛന്‍ വരുമോ..

Monday, September 16, 2013

ഒരു കുപ്പി മദ്യത്തില്‍ സംഭവിച്ചത്...


ചിതറിത്തെറിച്ച
ഓണ വറ്റ്

പൂക്കളത്തില്‍ നിന്ന്
പറിച്ചെടുത്ത, പകച്ച
നാല് കുഞ്ഞിക്കണ്ണുകള്‍

വിരുന്തുവന്ന
നിസ്സഹായ മാതൃത്വം

ആര്‍പ്പുവിളിയിലെ
തെറി പാട്ടുകള്‍ക്കിടയില്‍ .
ഹാപ്പി ഓണം.

Saturday, September 14, 2013

ഓര്‍മ്മകള്‍...



കൂരമ്പുപ്പോലെയൊന്ന്
ഇടയ്ക്കിടെ ഹൃദയത്തില്‍
കുത്തി കയറുന്നുണ്ട്
മജ്ജയും, മാംസവും
തുളച്ച് ആഴ്ന്നാഴ്ന്ന്..

ചിതറിത്തെറിച്ച,

ഓര്‍മ്മത്തുണ്ടുകള്‍
അടുക്കിവെയ്ക്കാന്‍
ശ്രമിക്കുമ്പോഴാണ്
ഹൃദയം വിണ്ടുകീറുന്നതും,
പ്രാണരക്തം പൊടിയുന്നതും..

കാലം മായ്ക്കാത്ത
മുറിവുകള്‍ ഉണ്ടെന്നും,
അതെത്ര ആഴത്തിലാണെന്നും
പുറമേ,
കൊട്ടന്‍ ചുരുള്‍ക്കെട്ട്
മാത്രമേ ഉള്ളുവെന്നും
മനസിന്റെ താക്കീത്.

തികട്ടി വരുന്നതുപോലെ
അടക്കാനാകാത്ത
ചില പിഴച്ച ചിന്തകള്‍
ദുര്‍ഗന്ധം വമിപ്പിച്ചു-
പുറത്തേക്ക്...

എന്നിട്ടും,
എപ്പോഴോ കൈവിട്ടുപോയേക്കാവുന്ന
ചില ഓര്മപ്പെരുക്കങ്ങളില്‍
ഹൃദയം ഒന്ന് തുള്ളുന്നുണ്ട്,
മാഞ്ഞു പോകരുതേ-
എന്നാഗ്രഹിക്കുന്ന
തുരുമ്പെടുക്കാത്ത
ചില നിമിഷങ്ങളില്‍..

സ്നേഹം



വാടാതെ സൂക്ഷിക്കാം എനിക്കായി നീ തന്ന
സ്നേഹനിലാവിന്‍ നറുമലര്‍ച്ചെണ്ടുകള്‍
തീരാതെ ഞാന്‍ കാത്തുവെയ്ക്കാം എനിക്കായി-
നല്‍കിയ, തീഷ്ണ മിഴിക്കോണിന്‍ സ്വപ്‌നങ്ങള്‍...
കാണുവാനാശിപ്പതില്ല ഞാന്‍ നിന്നുടെ,
തീവ്ര വിരഹ, വിഷാദ മിഴിപ്പൂക്കള്‍.
ഓര്‍മ്മയിലെന്നും ഞാന്‍ സൂക്ഷിക്കാം നിന്നുടെ
ചുടുചുംബനത്തിന്റെ ഊഷ്മള രേണുക്കള്‍
മാറാല മൂടിയ കല്പടവിന്‍ ചാരെ,
ശൂന്യ നിഗൂഡമാം കല്‍മണ്ഡപങ്ങളില്‍
പരിരംഭണത്തിന്റെ കോള്‍മയിര്‍പ്പൂക്കളാല്‍
മൂടട്ടെ ഞാന്‍ നിന്റെ സ്നേഹ വികാരങ്ങള്‍..
നിറമാര്‍ന്ന സ്വപ്നത്തിന്‍ പങ്കായമൂന്നി ഞാന്‍
തുഴയുന്നു ജീവിത നൌകാ.....
തുഴയുന്നു ജീവിത നൌക.

Monday, August 5, 2013

ഒന്ന് നില്‍ക്കൂ സുഹൃത്തേ


ഒന്ന് നില്‍ക്കൂ സുഹൃത്തേ
ഇങ്ങോട്ടൊന്നു നോക്കു
കാഴ്ചയ്ക്ക് അല്പം വ്യത്യാസമുണ്ടാന്നല്ലാതെ
എന്തെങ്കിലും മാറ്റമുണ്ടോ?
എന്തിനാണ് നിങ്ങള്‍, ഞങ്ങളെ
ഇരുണ്ട കണ്ണുകള്‍ കൊണ്ട്
നോക്കുന്നത്?
തുറന്നു പറയു
ഞങ്ങളിലെ  എന്താണ് നിങ്ങളെ
“വഴി തെറ്റിക്കുന്നത്”
മാറിടങ്ങളോ?
സുഹൃത്തേ
അവയില്‍ പുഴുക്കള്‍ നുരയുന്ന
രണ്ടു വൃണങ്ങളുന്ടെങ്കില്‍
അവ നിങ്ങളെ വഴി തെറ്റിക്കുമോ?
അതോ
അല്പ്പ വസ്ത്രധാരണമോ?
അല്‍പ വസ്ത്രം ധരിച്ച്
വെള്ളിത്തിരയില്‍
പുളഞ്ഞാടുന്ന
നഗ്ന മേനിയെ ഒന്ന് തൊടാന്‍
നിങ്ങള്ക്ക് ധൈര്യമുണ്ടോ?
ശരീരം മൂടുന്നവസ്ത്രം ധരിച്ച
ഞങ്ങളെ നിങ്ങള്‍
എന്തിനാണ് അവരോടുപമിക്കുന്നത്?
അതാണോ  പീഡനത്തിനു  കാരണം?
അതോ...
കാണുന്നതെല്ലാം
കാമാപൂരണത്തിനെന്നു കരുതുന്ന
നിങ്ങളുടെ കണ്ണുകളാണോ

ഓര്‍മ്മ



നിന്നെ ഒന്നുകാണണം
എന്നുകരുതി മാത്രമാണ്
കാവിലെ ഉത്സവത്തിന്‌
അന്നാദ്യമായി പോയത്.

തേരും കുതിരയും
മത്സരിച്ചോടുന്ന-
മൈതാനത്തിന്റെ
ഒരറ്റം മുതല്‍
ഞാന്‍ നിന്നെ തിരഞ്ഞു.

പുരുഷാരത്തിനിടയിലൂടെ,
കെട്ടുകാഴ്ചകളിലെ കൌതുകം
കാണാനെന്ന ഭാവേന
മുക്കിലും മൂലയിലും
നിന്നെ നോക്കി .

സഹയാത്രിക
തേരിന്റെ പണിയിലെ
അതിശയങ്ങള്‍
വിളമ്പിയപ്പോഴും,
വേലകളിയുടെ
ചടുലതാളങ്ങല്‍ക്കിടയിലും
എന്നെ കണ്ണുകള്‍
നിന്നെ തേടി.

ഒടുവില്‍
കാവിലെ ദേവിയോട്
ഒന്നേ പറഞ്ഞുള്ളൂ
നിന്നെ ഒരുമാത്ര
കാണിച്ചു തരണമെന്ന്

ആറ്റിനക്കാരെ
പാലം കടന്നെത്തിയത്
നിന്റെ മുന്നില്‍.
ഒരു മിന്നായം പോലെ
നീ കടന്നുപോയെങ്കിലും
നിന്റെ മുഖം
ഞാനെന്റെ ഹൃദയത്തില്‍
പതിപ്പിച്ചു കഴിഞ്ഞിരുന്നു
ഒരു പൂവിതള്‍ പോലെ

സ്നേഹിതാ
നീ കൊളുത്തിയ തിരിയാല്‍
ഞാനിന്നും ഇതുപോലെ...

എന്റെ സ്വപ്നം ...



നീ നീട്ടിയ,
സ്നേഹനിലാവിന്റെ ഒരുതുണ്ട്
എന്നെ കൊതിപ്പിച്ചപ്പോഴാണ്
നിന്റെ വാചാലതയില്‍ തട്ടി
എന്റെ മൌനത്തിന്റെ വക്കടര്ന്നത്‌

എന്റെ സ്നേഹത്തിന്റെ

ക്യാന്‍വാസില്‍
നീ നിറം പകര്ന്നപ്പോഴാണ്
ആകാശക്കോണിലായി
മടക്കി വെച്ച
ചെഞ്ചുവപ്പു പുതപ്പിന്റെ
ഒരു കീറ്
എന്റെ മുഖത്തും പതിച്ചത്

പക്ഷെ,
ചേര്ത്തു വെച്ചപ്പോഴും
ഒന്നിച്ചു കൂടാത്ത-
എന്റെ മുറിവുകളില്‍ നിന്ന്
രക്തമൊഴുകിയത്
നീ കണ്ടില്ലെന്നു നടിച്ചപ്പോഴാണ്
എന്റെ സ്വപ്നം
ജഡമായിരുന്നു എന്ന്
ഞാന്‍ തിരിച്ചറിഞ്ഞത്

സമ്പാദ്യം



കയ്യില്‍ പിടിച്ചു വലിക്കാതെ നീ,
ഞാനെന്റെ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്
ടെ.
നാളെയാകാശഗോപുര വാതില്ക്കല്‍
ചോദ്യം വരുമ്പോള്‍ പതറാതിരിക്കുവാന്‍
ചെയ്ത പുണ്ണ്യത്തിന്‍ കണക്കുകള്‍
ഞാന്‍ രണ്ടു പേജിലായ്‌ കൂട്ടിയെടുത്തു
പാപത്തിന്‍ കണക്കുകള്‍ കൂട്ടുവാനായ്‌, അയ്യോ..
ഇത്തിരി കൂടി നീ കാത്തുനിന്നീടണെ.
അറിയാതെ ചെയ്തെന്നു ഞാന്‍ വിചാരിച്ചതും,
പാപകര്മ്മത്തിന്റെ കൂട്ടില്‍പ്പെടുത്തിയോ
നേരായ മാര്ഗ്ഗത്തിലല്ലാതെ ഞാന്‍ ചെയ്ത
കാര്യങ്ങള്‍ നേരെന്നു ഞാന്‍ കരുതീടുമ്പോള്‍..
ആവശ്യത്തിന് ന്യായങ്ങള്‍, തര്ക്കങ്ങള്‍
എന്നുള്ളിലുണ്ട്, ജയിക്കുമോ ഞാനതില്‍
ആര്ക്കും കൊടുക്കാതെ, ആരെയും നോക്കാതെ
ഞാനുണ്ടാക്കി വെച്ചോരെന്‍ രമ്യഹര്മ്മം ഞാ-
നോന്നെടുത്തോട്ടെ,യവിടെയും പാര്ക്കുവാന്‍..
ഞാന്‍ തനിച്ചുണ്ടാക്കിയെന്റെയീ സ്വത്തുക്കള്‍
നാളെയന്ന്യാധീനമായിപ്പോയീടുമോ
എക്കറിനെന്തു വിലയുണ്ടു സ്വര്ഗ്ഗത്തില്‍..
ഈവസ്തു ഞാന്‍ തന്നാല്‍ നല്ല വില കിട്ടുമോ..

നീയെന്റെ കയ്യില്‍ പിടിക്കാതെ നില്ക്കൂ
ലാഭ നഷ്ടത്തിന്‍ കണക്കുതീര്ന്നില്ല
രക്തത്തിളപ്പില്‍ ഞാനുണ്ടാക്കി വെച്ചോരെന്‍
സ്വത്തുക്കളോക്കെയും പാപമായ്‌ തീരുമോ
ഞാനെന്തു ചെയ്യും, ഒന്ന് തിരിഞ്ഞു ചിന്തിക്കാന്‍
അല്പസമയം കൂടി ബാക്കി കിട്ടീടുമോ..
കയ്യില്‍ പിടിച്ചു വലിക്കാതെ നീ.
ഞാനെന്റെന്‍ സമ്പാദ്യമൊക്കെയുമൊന്നെടുത്തോട്ടെ

പ്രിയനോട്


അരികത്തിരിക്കൂ ഒരുമാത്ര,
നീയെന്റെ സ്പന്ദനം തൊട്ടറിയുന്നു..
കൊതിയോടെ ഞാനറിയുന്നു
നീയെന്റെ ജീവന്റെ നിഴലായിരുന്നു.
ചിറകറ്റുവീണോരെന്നാത്മദാഹങ്ങളെ
അലിവോടു നീ ചേര്‍ത്തുനിര്‍ത്തി
കനിവിന്റെ നീര്ത്തുള്ളി നല്‍കി,
നീയെന്നെ നിന്‍
പ്രാണനില്‍ ചേര്‍ത്തുവെയ്ക്കുന്നു.
ചിറകടിയൊച്ച നിലയ്ക്കുന്നതിന്മുന്നെ-
യെന്നരികത്തു നീയിരിക്കേണം
ചെഞ്ചായം പൂശിയോരാകാശദൂര-
മിന്നെന്നെ വിളിച്ചുണര്ത്തുന്നു.
ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍
വയ്യ, പ്രിയനേ നീയെന്റേതു മാത്രം
ആകാശവീഥിയില്‍ നിന്നെപ്രതീക്ഷിച്ചു
നില്‍ക്കും ഞാന്‍, നീ വരുവോളം...

കുമ്പസാരം


വിതുമ്പലാല്‍
വിറയ്ക്കുന്ന ചുണ്ടില്‍
ഇരമ്പുന്ന സ്നേഹസ്പര്‍ശത്താ-
ലമര്‍ത്തി,യൊരുവിരല്‍
ഒരു മാത്ര...
നിറഞ്ഞൊഴുകിയൊരശ്രു
ഒരുകയ്യാല്‍ വടിച്ചെറിഞ്ഞും,
മറുകയ്യാല്‍ അണച്ചുമുരചെയ്തു
“വിഷാദം വേണ്ട
ക്ഷമിച്ചു ഞാനെല്ലാം
മറക്കാതെയിരിക്കണം
ചിരിക്കുന്ന മുഖങ്ങളില്‍
ഒളിക്കുന്ന ചതിയുണ്ട്
കപടത മുഖംമൂടി
അണിഞ്ഞവര്‍ അനവധി
കരുതണം, ചുവടുകള്‍
പിഴയ്ക്കാതെ നോക്കണം.”

മനസറിഞ്ഞര്ത്ഥിച്ചു ഞാന്‍
“ക്ഷമിക്കണം പിഴവുകള്‍
അറിയാതെ ചെയ്തുപോയോ-
രപരാധം പൊറുക്കണം
ഒരിക്കലും വരില്ലിനി-
യൊരുവിധി ഇതുപോലെ”

ചെറിയൊരു മന്ദഹാസം
നിറഞ്ഞൊരാ ചുണ്ടുകളില്‍...
മനസിലെ നന്മ
ഞാനറിയുന്നു നമിക്കുന്നു .

Tuesday, April 30, 2013

തിരിച്ചറിവ്


ഏതു ചിമിഴിലാണ്
സ്നേഹനിലാവിന്റെ തുണ്ട്
നീ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്..

ഹൃദയം കൊണ്ട്
ഞാനെഴുതിയ കാവ്യങ്ങള്‍
ഇരുട്ടിന്റെ എതറയിലാണ്
നീ പൂഴ്ത്തിവെച്ചിരിക്കുന്നത്..

നിന്റെ പുഞ്ചിരിയുടെ
കുളിര്‍മ്മ
എന്നെ പുണരുന്ന
ഏതു നിമിഷങ്ങളിലാണ്
എന്റെ പ്രണയം നീ
തിരിച്ചറിയുന്നത്‌...

തിരസ്കാരത്തിന്റെ
പ്രാണവേദനയിലും
തിരിച്ചറിവിന്റെ
നേര്‍ത്ത ഇഴകള്‍
എന്റെ ഹൃദയത്തെ
തലോടുന്നുണ്ട്.

അപൂര്‍വ്വമായ
ഒരു ശാന്തത
ഇപ്പോള്‍ എന്നെ പുണരുന്നുണ്ട്.
ഞാനതില്‍ അല്‍പനേരം
ലയിക്കട്ടെ.

Monday, April 15, 2013

അപരിചിതന്‍

ചാരത്തില്‍
ഊതിയൂതി തെളിയിച്ച
കനലുപോലെയൊന്ന്
നെഞ്ചിനകത്തും..

 ചുണ്ടുകള്‍ 
ചേര്‍ത്തുപിടിച്ചിട്ടും
വിതുമ്പലാല്‍
വിറയ്ക്കുന്നുവോ..

എനിക്കറിയാം
നമുക്കിടയില്‍
ഒരുകടലോളം
അകലമുണ്ടെന്ന്..

എങ്കിലും ചിലപ്പോള്‍
ഹൃദയമൊന്നു  തുള്ളുന്നത് 
നേരിട്ടറിയാം.

ദിക്കുതെറ്റിയവന്റെ
അന്ധാളിപ്പും,
കടല്‍ മോഹങ്ങളുടെ
ആഴവുമുണ്ട്
ചിലപ്പോഴെങ്കിലും...

തിരിച്ചറിയുന്നുണ്ട്'
എത്രയൊക്കെ ശ്രമിച്ചാലും
കാതങ്ങള്‍ക്കകലെ,
നമ്മള്‍
രണ്ടപരിചിതര്‍...



Thursday, April 4, 2013

പകര്‍ന്നാട്ടം



നീണ്ട മൌനവാല്മീകത്തിലമര്‍ന്ന
നിര്‍ജ്ജീവമായ കണ്ണുകളുള്ള
വിരസമായ പകലിനെയും,
മനസ്സില്‍ വെറി വീഴ്ത്തി വികൃതമാക്കിയ
വെയിലിനേയും ,
ജന്മനാ അന്ധയായ,
ശിലപോലുറച്ച ,
ഹൃദയമില്ലാത്ത രാത്രിയെയും
ഞാന്‍ മറന്നു.

ഇപ്പോള്‍
സ്വപ്നങ്ങളുടെ ആവേഗമുള്ള
പൂക്കളുടെ ഗന്ധമുള്ള
പകലിലാണ് ഞാന്‍.
വെയിലിനിപ്പോള്‍
പ്രണയത്തിന്‍റെ പകര്‍ന്നാട്ടമാണ്
ഇടയ്ക്കിടെ ഇക്കിളി കൂട്ടാനെന്നപോലെ
മയക്കു ചിരിയുമായി
കാറ്റും കൂടെയുണ്ട്.

Thursday, March 28, 2013

ഓര്‍മ്മ



നിന്റെ ഓര്‍മ്മത്താളില്‍
മുങ്ങിമുങ്ങി
കരയാനെനിക്കെന്നുമിഷ്ടം.

അകലെയാണെങ്കിലും
ഓര്‍മ്മച്ചുഴിയില്‍ ഞാന്‍
മെല്ലെ കറങ്ങുന്നു നിത്യം.

നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളില്ലെങ്കില്‍
ജീവനും വേണ്ടെനിക്കിന്നും.

നെഞ്ചിലെ ഊഷ്മള-
സ്നേഹഗീതങ്ങളില്‍
മുഴുകട്ടെ ഞാനിന്നു,മെന്നും.

വിരഹത്തിനഗ്നിയില്‍
വെന്തുവെണ്ണീറാകാന്‍
പ്രിയനേ നിനക്കെന്റെ ജന്മം.

നീയെത്തും നാളുകള്‍
കാത്തുഞാനിക്കാലം
താണ്ടട്ടെ, നീ വരുവോളം..

Sunday, March 17, 2013

പ്രതീക്ഷ



തിമിരാന്ധമനസിന്റെ,
നേര്‍ത്ത നേരറിവുകളെ
അവഗണിച്ച്,
സ്വയംമൂടിയ മരവിപ്പു-
വഴികളിലായിരുന്നു ഞാന്‍,
നീയെന്നിലേക്കെത്തും വരെ.

കുന്നുകളും, ഗര്‍ത്തങ്ങളും
മൂടിയ, ആ ഇരുട്ടുവഴികളില്‍
ഒരു മിന്നാമിനുങ്ങു പോലെ
നിന്റെ അദൃശ്യസാന്നിധ്യം
പകര്‍ന്നത് ,
പുനര്‍ജ്ജീവനത്തിന്റെ പ്രതീക്ഷ.

നിറമുള്ള സ്വപ്നങ്ങളുടെ
തുരുത്തിലൂടെ
സഞ്ചരിക്കാന്‍ ശ്രമിക്കുമ്പോഴും
ഇടയ്ക്കിടെ കാലുകള്‍
ഇടറുന്നുണ്ട്.
പിടിച്ചുനടക്കാന്‍
നീ നീട്ടിയ കൈകളില്‍,
മുറുക്കെ പിടിച്ച്
അതിജീവനത്തിന്റെ
പാതയിലേക്ക് ഞാന്‍
നടന്നു കയറട്ടെ.

Friday, March 15, 2013

സ്വപ്നം

ഉറക്കത്തിനിടയിലെ
സ്വപ്ന നിറങ്ങളില്‍
നിര്‍ത്താത്ത കരച്ചില്‍ കേട്ട്
ഞാന്‍ ഞെട്ടിയുണരും.

ചോര പുരണ്ട
ആയിരം കയ്യുകള്‍
നീണ്ടുവളര്‍ന്ന നഖങ്ങള്‌ുമായി
ഓരോ അണുവിലേക്കും.
അവ സ്വപ്നങ്ങളുടെ-
കഴുത്തുഞെരിച്ച്,
ഉടലും, തലയും
രണ്ടാക്കുന്നു.
മുറിഞ്ഞു മാറിയ,
ഉടലുമായി.
കൊതിപൂണ്ട കണ്ണുകളില്‍
അഗ്നി നിറച്ച്
ഇരുട്ടിലേക്ക്...

ഉടലില്ലാത്ത അനേകം
തലകളുടെ
ദീനരോദനം
എന്റെ ഉറക്കം കെടുത്തുന്നു.
എനിക്കൊന്ന്,
ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍...

Tuesday, March 12, 2013

അന്ധര്‍



കറുത്തപൂച്ച കുറുക്കുചാടിയ
അതേ രാത്രിയിലാണ്
മൂത്തചേച്ചി ഇറങ്ങിപ്പോയത്.

അന്നുരാത്രി തന്നെയാണ്

മരത്തില്‍നിന്നു പിടിവിട്ടോടിവന്ന
കരിയില,
എന്റെ മോഹങ്ങള്‍ക്കൊപ്പം
കിണറ്റില്‍ചാടി ആത്മഹത്യ ചെയ്തത്.

പിറ്റേന്ന്
മാവിന്റെ ശിഖരത്തില്‍-
തൂങ്ങിയാടിയ,
അച്ഛന്റെ ശരീരത്തില്‍
കണ്ണുകള്‍ തട്ടിയതോടെയാണ്
ഞാനും, എന്റമ്മയും
അന്ധരായത്.

Monday, March 11, 2013

കണ്ണാ...




എന്നുടെഹൃത്തില്‍
വന്നൊളിചിന്നും
സുന്ദരരൂപം.. നിന്നുടെ,
കണ്ണാ..നിന്‍ചെറുചിരിയും
നറുമലരിന്‍നിറമേലും-
ദന്തം,കുറുനിരയേന്തും,
നെറ്റിത്തടവും..
ചെറുമണിയുള്ളോരോടക്കുഴലും,
കൌസ്തുഭമണിയും,തിരുമാറിടവും....

ചെറുതായുള്ളൊരുനാമംകേട്ടാ-
ലുള്ളംനിറയണമെന്നുടെകൃഷ്ണാ....

Wednesday, March 6, 2013

പെണ്ണ്


പെണ്ണുടലിന്
അഴകല്ല,
മറിച്ച്
പരുക്കന്‍ പാറപോലെ
കൂര്‍ത്തുമൂര്ത്ത
മുനകള്‍,
വരണ്ട നദിപോലെ
താഴ്വാരങ്ങള്‍,
ഉണങ്ങിയ മരം പോലെ
വരണ്ടതൊലി....
അവളുടെ നിമ്ന്നോതങ്ങളില്‍
വിഷംനിറച്ച കാരമുള്ളുകള്‍
ഉണ്ടാവണം.
ആസക്തിമൂത്ത്,
കടന്നു പിടിക്കുന്ന
കീചകന്റെ തലവെട്ടാന്‍
ഉരുക്കുഹൃദയവും വേണം.

Thursday, January 24, 2013

ബുദ്ധി.


മിണ്ടാതിരിക്കുന്നതാണ് ഭംഗി.
ഒരു വശത്ത്
പേറ്റുനോവിന്റെ
കണക്ക് പറഞ്ഞുപറഞ്ഞ്
ഉമിനീര് വറ്റിയിട്ടും,
ഉറവ വറ്റാത്ത കണ്ണുകള്‍.
മറു വശത്ത്
ലാഭ നഷ്ടങ്ങളുടെ
കണക്കെടുപ്പ് നടത്തി,
നഷ്ടം മാത്രമെന്ന്-
വിലയിരുത്തി
നല്ല പാതി.

നിസ്സംഗതയുടെ
പേറ്റന്റ് തനിക്കെന്ന മട്ടില്‍
പാളവിശറി വീശി
ഈച്ചയെ ഓടിക്കുന്നു
ആയുധ നഷ്ടപ്പെട്ട
സൈന്യാധിപന്‍.

ടി വിയിലും, കമ്പ്യൂട്ടറിലും
ജീവിതം തിരയുന്ന
മകന്‍...
കറന്റുപോയാല്‍
മയക്കുമരുന്നിന-
ടിമപ്പെട്ടവനെപ്പോലെ
ചേഷ്ടകള്‍.

എല്ലാം കണ്ടിട്ടും
ഒന്നും മനസിലാകാതെ
ഞാനും.
മിണ്ടാതിരിക്കുന്നത്
തന്നെയാണ് ബുദ്ധി.

Thursday, January 17, 2013

എന്റെ മകനോട്‌


മകനേ...
അമ്മ ചെല്ലുന്നത് കേള്‍ നീ
അനിയത്തിയിതു-
നിന്റെ കൂടപ്പിറപ്പ്.
നിന്റെ ജീവന്റെ,
രക്തത്തിന്റെ,
മജ്ജയുടെ,
പ്രജ്ഞയുടെ നേര്‍പകുതി...
അണയാതെ കാക്കണം
നീയീ പൊന്‍വിളക്കിനെ..

അപ്പുറത്തായ്‌ നില്‍പ്പൂ
അവളും, നിന്റെ പെങ്ങള്‍...
ശരീരം മാത്രമല്ലതവളില്‍
മനസുണ്ട്,
വികാരമുണ്ട്,
സ്നേഹമുണ്ട്,
ത്യാഗമുണ്ട്,
ദയയുണ്ട്...

നിന്റെയീ
കരുത്തുറ്റ കൈകള്‍,
ദൃഡമാര്‍ന്ന ശരീരം,
ചപലമാകാത്ത വികാരം
നയിക്കട്ടെ ലോകം.

Thursday, January 10, 2013

യുദ്ധം




നീ
ഒരു യുദ്ധക്കളത്തിലാണ്.
കയ്യില്‍ ആയുധങ്ങള്‍
ഒളിപ്പിച്ചു പിടിച്ചും,
നിന്ദയുടെ 
കൂര്‍ത്ത ശരങ്ങള്‍
ഇടയ്ക്കിടെ വര്ഷിച്ചും.

ചിലപ്പോള്‍ നീ,
കൌരവ പക്ഷത്തും,
മറ്റു ചിലപ്പോള്‍
പാണ്ഡവ പക്ഷത്തും.
ശിഖണ്ടിയെ
മുന്നില്‍ നിര്‍ത്തി,
നീ വര്‍ഷിക്കുന്ന-
വാക്ക്‌ ശരങ്ങള്‍
പ്രതിരോധിക്കാനാവാതെ
ഞാന്‍ നിസ്സഹായനാകുന്നു.

ചോരയൊഴുക്കങ്ങള്‍
ഭയന്ന്,
തുറിച്ച കണ്ണുകളുമായി,
രണ്ടാത്മാക്കള്‍
ഒഴുകി നടക്കുന്നു.
ഞാന്‍
മൌന വാല്മീകത്തിലും.