Tuesday, January 10, 2012

റോസാപ്പൂവ്

എന്റെ റോസാപ്പൂവേ
നീയെന്തിനാണ്
അവന്‍ ചിരിച്ചപ്പോള്‍ 
തലയാട്ടിയത്?

അതല്ലേ അവന്‍
അരികത്തു വന്നത്..
അപ്പോള്‍ നീ 
എന്തിനാണ് തല കുമ്പിട്ടത്?
അതല്ലേ
അവന്‍ തൊട്ടത്..
നിന്നെ മണപ്പിച്ചപ്പോള്‍ 
എന്തിനാണ് കണ്ണടച്ചത്?
അതല്ലേ 
അവന്‍ നിന്നെ...

എന്താണിങ്ങനെ?



പനിച്ചു വിറച്ച് -
കൂനിക്കൂടിയിരിക്കുന്ന പകല്‍.

കാസരോഗിയെപ്പോലെ
ഊര്‍ദ്ധശ്വാസം വലിക്കുന്ന കാറ്റ്.

മഞ്ഞപ്പിത്തം ബാധിച്ച്
വിളറിയ മുഖവുമായി സൂര്യന്‍.

കറുത്തപീളകെട്ടിയ കണ്ണുകളുമായി
നിളാ നദി.

എന്നിട്ടും...

അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു
ഘോരഘോരം പ്രസംഗിച്ച്
ശബ്ദമലിനീകരണം നടത്തുന്ന
നീതിപാലകര്‍.

ഇങ്ങനെ കണ്ണും, ചെവിയും, മൂക്കും മൂടിവെച്ചു
നമ്മള്‍ എത്രനാള്‍....

ഓര്‍മ്മകള്‍ കൊഴിയുമ്പോള്‍..



ഒന്നുകൂടി തിരിഞ്ഞുനോക്കി
അമ്മേയെന്നുള്ള കൊഞ്ചല്‍
കേട്ടപോലെ.
ഇല്ല, തോന്നിയതാവാം.
പടികടന്നെത്തിയ നഗരപാലകര്‍
സ്നേഹം വിളമ്പിയപ്പോഴും
തിരഞ്ഞത്
കിട്ടാത്ത സ്നേഹത്തെ.

ഒരു പിന്‍വിളി കേട്ടുവോ..
വീണ്ടും തിരിഞ്ഞു.
പൊട്ടിയ ഓടിനിടയിലൂടെ
കുറച്ചു സ്വര്‍ണത്തരികള്‍,
പഴകിദ്രവിച്ച കതകില്‍ തുള്ളുന്നു.
അരികില്‍
കത്തിത്തീരാറായ മെഴുകുതിരി.
സുന്ദരിപ്പൂച്ച ഉമ്മറപ്പടിയില്‍
ഉറ്റുനോക്കി നില്‍ക്കുന്നു.

മുറ്റത്തു കുന്തിച്ചിരിക്കുന്ന
അലക്കുകല്ലില്‍ ഒന്ന് തൊട്ടു.
കണ്ണൊന്നു നിറഞ്ഞുവോ..
വേണ്ട,മറ്റാരും കാണണ്ടാ.

ഇനി ഞാനിറങ്ങട്ടെ.
കുറച്ചപ്പുറത്താണിനി,
എന്റെ മേല്‍ക്കൂര.
സനാഥരായ അനാഥര്‍
വഴിക്കണ്ണുമായ്‌
പാര്‍ക്കുന്നയിടം.