Wednesday, September 12, 2012

പ്രതിനിധി.


ഐസ് ക്രീം വേണമെന്ന്
വാശിപിടിക്കുന്ന മകളോട്
അതിന്റെ ദോഷവശങ്ങളെക്കുറിച്ച്
പറഞ്ഞിട്ടും,
ഒരു കൂസലും ഇല്ല.
അവള്‍ ഈ കാലഘട്ടത്തിന്റെ
പ്രതിനിധി ആണത്രേ.
ഒരു തവണയെങ്കിലും
ഐസ് ക്രീം കഴിച്ചില്ലെങ്കില്‍
എന്താ ഒരര്‍ത്ഥം..
അത് കഴിച്ചാലുണ്ടാകുന്ന
ഗുണങ്ങളെപ്പറ്റി
വാതോരാതെ അവള്‍ പറഞ്ഞത്
കുറേശ്ശെ എനിക്കും മനസിലായി.
അമ്മേ.
"എതിര്‍ക്കുന്നതിലല്ല കാര്യം
ശേഷമുണ്ടാകുന്ന നേട്ടം
ഓര്‍ത്താല്‍...
ചേര തൊലിയുരിയുന്നത്
കണ്ടിട്ടില്ലേ?
പിന്നീട് പുതിയ തൊലി.
അത്രേയുള്ളൂ ഇതൊക്കെ..."

നേര് തന്നെ.
എനിക്കും എല്ലാം മനസിലായി.
പുഴയോരത്തൊരു വീടുവെക്കണം.
ഭാവിയില്‍
ഒരു പുഴ തന്നെ സ്വന്തമാകാന്‍
സാധ്യത കാണുന്നുണ്ട്.

Saturday, September 1, 2012

വാര്‍ത്ത

പണ്ട്
മോഷണത്തെക്കുറിച്ച്
എനിക്കൊരു ഐഡിയയും
ഇല്ലായിരുന്നു.
രാവിലെ,
പത്ര വായന ശീലമാക്കിയത്തില്‍ പിന്നെ
മോഷണം ഒരു തൊഴിലാക്കിയാലോ
എന്നെനിക്കും തോന്നി.
മോഷണത്തെക്കുറിച്ചുള്ള
ഹരം പിടിപ്പിക്കുന്ന വാര്‍ത്തകള്‍
ചായക്കൊപ്പം എന്റെ ശീലമായി.
മോഷണത്തിനുവേണ്ടി,
മോഷ്ടാവനുഭാവിക്കുന്ന ബുദ്ധിമുട്ടോര്‍ത്ത്
എന്റെ ടെന്‍ഷന്‍ കൂടി.
വിവിധ ഉപായങ്ങളെ
മനസ്സില്‍ കൂട്ടിയിണക്കി, അടുക്കി...
അവനിറങ്ങും ഒരു യോദ്ധാവിനെ പോലെ.
എങ്ങാനും പാളിപ്പോയാല്‍... ഈശ്വരാ..

മോഷണത്തിന്റെ പല വഴികള്‍
വിശദമായി തന്നെ വര്ണ്ണിച്ചിടുണ്ടല്ലോ
പത്രത്താളുകളില്‍.
എനിക്കിപ്പോള്‍ ചിന്ത,
മോഷണകലയെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം.
ഒരു പുസ്തകമിറക്കിയാലോ എന്നതാ.

കണ്ണുകള്‍

കണ്ണുകള്‍കൊണ്ട്
അളവെടുക്കുന്നവരെ കുറിച്ച്
എന്താ നിന്റെ അഭിപ്രായം?
അവരുടെ കണ്ണുകളിലും
കുന്നുകളും കുഴികളുമുണ്ടോ,
അവിടെയാണോ 
ആസക്തിയുടെ അളവുകോല്‍?

നിന്റെ കണ്ണുകള്‍
പരന്നതാണോ?
എങ്കില്‍
എന്റെ കൂടെ വരൂ..
എന്റെ നിമ്നോന്നതങ്ങള്‍
നീ കാണാതിരിക്കുമല്ലോ..

അല്ലെങ്കില്‍ അല്പം നില്‍ക്കൂ..,
ഞാനൊരു പര്‍ദ്ദ ധരിക്കട്ടെ.

ആസക്തി

എല്ലാം അവസാനിപ്പിച്ചാലോ
എന്ന് കരുതിയതാണ്.
ഒറ്റകൊളുത്തിലൊരു സ്വപ്നം
ആടിയുലയുന്നതും കണ്ടതാണ്.
നാലു കുഞ്ഞുകണ്ണുകള്‍
ജീവനെ കൊതിപ്പിച്ചതുമാണ്.

നിഴല്‍പോലെ ഒരു സാന്ത്വനം
എവിടെയൊക്കെയോ അദൃശ്യമായി..,
കൂടെയുണ്ടെന്ന് പറയാന്‍
ആരൊക്കെയോ...

ഒട്ടു ദാനം കിട്ടിയ ജീവന്‍
ആര്‍ത്തിപിടിച്ചോടുമ്പോള്‍
കാളകൂടവിഷം വഹിച്ചെത്തിയ കാലം
മരണമണവുമായി പുറകെ

ജീവിതത്തിനും,മരണത്തിനുമിടയിലെ
നേര്‍ത്ത നിമിഷങ്ങളില്‍
ജീവിതാസക്തിയോടെ, പരക്കംപാഞ്ഞു
എത്രയോ പേര്‍ നമ്മെകടന്ന്....