Friday, December 26, 2014

അപഥം

മാധവിന്റെ മനസ്സില്‍ നിന്നും അരുന്ധതിയുടെ രൂപം മാറുന്നതേയില്ല. കണ്ട കാഴ്ച ആരോടും പറയാനും ആവുന്നതല്ലല്ലോ. തിരികെ നടക്കുമ്പോള്‍ തൊണ്ടയിലെ വെള്ളം വറ്റുന്നത് അവനറിഞ്ഞു.
എല്ലാ പതിനാലു വയസുകാര്‍ക്കും ഇങ്ങനെയാണോ തോന്നല്‍ ഉണ്ടാവുക? താന്‍ ചീത്തയാണോ….? അവന്റെ കുഞ്ഞു മനസ്സില്‍ ആശങ്ക തോന്നി. ഇടവഴിയിലൂടെ വെറുതെ നടന്നതാണ്. ചെന്നെത്തിയത് കുളക്കരയിലേക്കും. നോക്കിയപ്പോള്‍ അരുന്ധതി ഏട്ടത്തി കുളിക്കുകയാണ്. തിരികെ നടക്കാന്‍ തുടങ്ങിയെങ്കിലും കണ്ണുകള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. തെറ്റു ചെയ്യുന്ന കുട്ടിയുടെ ഭാവത്തോടെ അവന്‍ അവിടെ നിന്നു. മുങ്ങാന്‍ ഇറങ്ങിയ ഏട്ടത്തി അപ്രതീക്ഷിതമായി ഒന്ന് ചരിഞ്ഞ്, ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു അല്പം താഴേക്കു പോയെങ്കിലും ഉടന്‍ തന്നെ അവരതില്‍ കയറിപ്പിടിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി. എന്നാല്‍ മാധവിന്റെ മുന്നില്‍ അല്പനേരത്തേക്ക് അനാവരണം ചെയ്യപ്പെട്ട മാറിടം അവനില്‍ മിന്നായം പോലെ ഒരു രോമാഞ്ചമുണ്ടാക്കി.
കൂടുതല്‍ നില്‍ക്കാന്‍ തോന്നിയില്ല. മനസ് ഭ്രാന്തമായി, ഒരു കുതിരെയേ പോലെ മുന്നോട്ടു കുതിക്കാന്‍ തുടങ്ങി. ശാസിച്ചെങ്കിലും പിടി തരാതെ ഓടുകയാണ് മനസ്…….. അവന്റെ കൊച്ചു മനസ് ഫാന്ടസിയിലും, റിയാലിറ്റിയുടെ വിവേകത്തിലും കിടന്നു വട്ടം ചുറ്റാന്‍ തുടങ്ങി. ഏട്ടന്റെ ഭാര്യയാണ്, ഏട്ടത്തിയമ്മയാണ്, അമ്മയുടെ സ്ഥാനത്ത്‌ കാണേണ്ടവർ ആണെന്ന് റിയാലിറ്റിയും……………….. അമ്മയല്ലല്ലോ, വെറും ഒരു പെണ്ണെന്നു ഫാന്റസിയിലും……..
ക്ലാസിലെ മുതിര്‍ന്ന കുട്ടികള്‍ പെണ്‍കുട്ടികളെക്കുറിച്ച് പറയുന്ന അശ്ലീല കമന്റുകള്‍, തമാശകള്‍ ഒക്കെ അവന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു. അന്നൊക്കെ അത് മ്ലേച്ചം എന്ന് കരുതി, അവന്മാര്‍ വൃത്തികെട്ടവന്മാര്‍ എന്ന് വിചാരിച്ച് അകറ്റി നിര്‍ത്തുകയും ചെയ്തു…. പക്ഷെ ഇപ്പൊ.. ഒരു പെണ്ണുടല്‍ ആണ്‍ മനസ്സില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ എത്രയെന്ന് അവനും അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പം ചിലപ്പോഴെങ്കിലും വികാരത്തെ മറി കടന്നെത്തുന്ന വിവേകം അവനെ ആശങ്കപ്പെടുത്തുകയും ചെയ്തു.
മാധവ്‌ ചുറ്റിത്തിരിഞ്ഞു വീട്ടില്‍ ചെന്നു കയറി. മനസ്സാകെ ചൂടു പിടിച്ചിരിക്കുന്നു. തല തണുക്കുന്നത് വരെ അവന്‍ ഷവറിനു കീഴില്‍ നിന്നു. മനസ്സില്‍ വീണ്ടും പഴയ ദൃശ്യം തെളിഞ്ഞു വരികയാണ്. ഒപ്പം പാപബോധവും. അവന് മനസ്സില്‍ വല്ലാത്ത ഭാരം തോന്നി. അടക്കാനാവാത്ത വേദന തോന്നി അവന്. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. തനിക്ക് 7 വസയുള്ളപ്പോള്‍ അമ്മയുടെ സ്ഥാനത്ത്‌ വന്നു കയറിയതാണ് അരുന്ധതി ഏട്ടത്തി. അമ്മ നഷ്ടപ്പെട്ടതിന്റെ വേദന അറിയിക്കാതെ സ്വന്തം മകനെ പോലെ കണ്ട എട്ടത്തിയെക്കുറിച്ച് തന്റെ മനസ്സില്‍ തോന്നിയ പടു വിചാരങ്ങള്‍ ഓര്‍ത്ത് അവന്‍ തേങ്ങിക്കരഞ്ഞു. അത് തന്റെ ഏട്ടത്തി അല്ല, അമ്മ തന്നെയാണ്. “എന്റെ അമ്മ..” അവന്‍ പിറുപിറുത്തു.
“മോനൂട്ടാ….” മാധവ്‌ ഞെട്ടി. ഏട്ടത്തി വിളിക്കുന്നു. അവന്‍ തല മെല്ലെ കുടഞ്ഞു.
“എന്തോ…”
“മോനേ……………… എത്ര നേരമായി നീ ഷവറിനു താഴെ………….. പനി പിടിക്കില്ലേ..?”
മാധവിന് വീണ്ടും കരച്ചില്‍ വന്നു. അവന്‍ വേഗം ഇറങ്ങി. മടിച്ചു മടിച്ച് അവന്‍ എട്ടത്തിയുടെ അരികിലേക്ക് ചെന്നു.
“എന്താ മോനേ, മുഖം വല്ലാതെ.. എന്തു പറ്റി..?”
“ഞാന്‍…. ഞാന്‍ അമ്മയെന്ന് വിളിച്ചോട്ടെ? ഞാന്‍ സ്വന്തം മോനല്ലേ? എന്റെ അമ്മയല്ലേ..? ”
അവന്‍ പൊട്ടിക്കരഞ്ഞു.
“മോനൂട്ടാ…” അരുന്ധതി അവനെ ചേര്‍ത്തു പിടിച്ചു. ” നീയെന്റെ സ്വന്തം മോന്‍ തന്നെയാ. അല്ലാന്ന് നിനക്ക് തോന്നിയോ? ഇപ്പൊ എന്താ ഉണ്ടായത് അതിനുമാത്രം ? ഒന്നൂല്ലടാ… കരയാതെ… ”
അരുന്ധതി തന്റെ നിറഞ്ഞ മിഴികള്‍ പുറം കയ്യാലൊപ്പി. മാധവ്‌ അമ്മയുടെ സ്നേഹത്തില്‍ അലിഞ്ഞ് ഒരു പിഞ്ചുപൈതലായി മാറി.

Thursday, December 11, 2014

യൂദാസ്


നീ
കറുത്ത വാക്കിനെ വെള്ളപുതപ്പിച്ച,
സ്നേഹത്തെ മുപ്പതു വെള്ളിക്കാശിന്
ഒറ്റി കൊടുത്ത യൂദാസ്..

ഞാന്‍
നീ നെയ്ത വലയിലേക്ക്
പലപ്പോഴും അറിയാതെയും,
ചിലപ്പോള്‍ അറിഞ്ഞും
അരികിലേക്കു വന്ന
ഒരു വെറും കീടം

നിന്റെ സൌഹൃദസാമീപ്യം നെയ്തെടുത്ത
സാഹോദര്യ മൂടുപടം
എന്റെമേലൊരു കരിമ്പടം
തീര്ത്തപ്പോഴും,
അറിഞ്ഞില്ല
നിന്റെ മഞ്ഞച്ചിരിയിലെ കറ,
വാക്കുകളിലൊളിഞ്ഞ
ചതിയുടെ നാറ്റം ,
കൌടില്യ ചിന്തയാല്‍
നീ തീര്ത്ത
ചങ്ങലപ്പൂട്ടുകള്‍..

നീ മുപ്പതു വെള്ളിക്കാശിന്
സാഹോദര്യത്തെ വ്യഭിചരിച്ച
യൂദാസ്....

നിന്റെ ആകുലതകളും,സന്തോഷവും
എന്റേതാക്കി,
ഞാന്‍ നിനക്ക് തീറെഴുതിയ,
 വിശ്വാസത്തെ
എന്നോടോപ്പം നീ
നരകക്കുഴിയിലെറിഞ്ഞപ്പോള്‍
ഞാനൊഴുക്കിയ രക്തക്കണ്ണീരില്‍
നിന്റെ വംശാവലി
ഗതികിട്ടാതെ അലയാതിരിക്കുവാന്‍
രക്ഷാബന്ധങ്ങള്‍ എത്ര ധരിച്ചാലും
മതിയാവില്ല യൂദാസ്
പകരം
നിന്റെ മജ്ജയിലലിഞ്ഞ
ചതിയുടെ മാറാല
ആ പഴുത്ത് വീര്ത്ത് മനസ്സില്‍ നിന്ന്
വലിച്ചെറിയുക..