Tuesday, April 14, 2015

ജീവിതം

അമ്മയുടെ കണ്ണ് വെട്ടിക്കാന്‍ സ്വല്പം പ്രയാസം തന്നെ. ഇടയ്ക്കിടെ അമ്മയുടെ കണ്ണുകളിലെ തീഷ്ണത കള്ളത്തരം കണ്ടുപിടിക്കുമോ എന്ന് ഭയപ്പെട്ടു.

"നീ എവിടെയായിരുന്നു അജോയ്..? "
"അമ്മേ.... ഞാന്‍ ക്ലബില്‍..."
"ഉം... കേറിപ്പോ..."

അമ്മയ്ക്ക് ഒരുമ്മ കൊടുക്കാന്‍ തോന്നി അജുവിന്. അല്ലെങ്കില്‍ വേണ്ടാ. അമ്മയ്ക്ക് സംശയം തോന്നണ്ടാ.

അജോയ് പോകുന്നത് നോക്കി നിന്ന ഊര്‍മ്മിളയ്ക്ക് നേരിയ ആശങ്ക തോന്നി. അവന്‍ ഇപ്പോള്‍ സ്ഥിരമായി പുറത്തുപോയി വൈകിയാണ് വരുന്നത്. വന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാറില്ല. നേരെ കിടപ്പുമുറിയില്‍ പോയി കതകടയ്ക്കും. പഠനത്തില്‍ വല്ലാതെ ഉഴപ്പുന്നുണ്ടോ എന്നും സംശയം. ആശങ്കകള്‍ പങ്കുവെക്കാന്‍ ആരുമില്ലല്ലോ. അവന്റെ അച്ഛനോട് പറഞ്ഞാല്‍ തീര്‍ന്നു.. ക്ഷിപ്ര കോപിയായ അദ്ദേഹം കാര്യങ്ങള്‍ വഷളാക്കികളയും...

ഊര്‍മ്മിളയ്ക്ക് കണ്ണുനിറഞ്ഞു.വളരെ വാല്‍സല്യത്തോടെ വളര്‍ത്തുകയാണ് അജുവിനെ. ഒറ്റ മകന്‍. പഠനത്തില്‍ അതിസമര്‍ത്ഥന്‍. എന്തൊക്കെ പ്രതീക്ഷകളാണ് അവനില്‍ ഉള്ളത്.. 

അജുവിനു കിടന്നിട്ട് ഉറക്കം വന്നില്ല. തെറ്റാണോ ചെയ്യുന്നത്.. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബിയര്‍ രുചിച്ചു നോക്കുന്നത്. ആ കവര്‍പ്പു കലര്‍ന്ന പാനീയത്തിന് എന്തത്ഭുതം സൃഷ്ടിക്കാന്‍ കഴിയും എന്നവനു മനസിലായില്ല. എന്നാല്‍ പിറ്റേന്നും കഴിക്കാന്‍ തോന്നി. അങ്ങനെ പലതവണ. ഇപ്പോള്‍ ബിയര്‍ അവനെയല്ല, അവന്‍ ബിയറിനെ കാത്തിരിക്കാന്‍ തുടങ്ങി.

പിറ്റേന്ന് അല്പം വൈകിയാണ് അവന്‍ ഉറക്കമുണര്‍ന്നത്. സുഹൃത്തിനു ലൈന്‍ ഒത്തു വന്നതിന്റെ ആഘോഷമായിരുന്നു ഇന്നലെ. അവളെ എങ്ങനെ വളച്ച് മുതലാക്കാം എന്ന് കൂട്ടുകാരനെ ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ഇരുന്ന് "കഴിച്ചത്" അല്പം കൂടിപ്പോയി.

അവന്‍ വേഗം കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു.
ഊര്‍മ്മിള അന്ന് ഓഫീസില്‍ പോയില്ല.ബെഡ് റൂമില്‍ ഒന്ന് പരതി. മുറി അലങ്കോലപ്പെട്ടു കിടക്കുന്നു. അടുക്കും, ചിട്ടയും ചര്യയാക്കി കൊണ്ടുനടന്നവനാണ്.പുസ്തകങ്ങള്‍ ചിലത് താഴെ കിടക്കുന്നു. മേശ തുറന്നു നോക്കിയപ്പോള്‍ കണ്ട ചില മാഗസിനിലെ ചിത്രങ്ങള്‍ അവരില്‍ അറപ്പുളവാക്കി.മുഷിഞ്ഞു നാറിയ തുണികള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു.
അവന്‍ തുണിയും കഴുകാറില്ലേ.... ഇതുവരെ ഒന്നും അവനോടു പറഞ്ഞു ചെയ്യിപ്പിക്കേണ്ടി വന്നിട്ടില്ല. ഒന്നിനും ആശങ്കപ്പെടേണ്ടിയും വന്നിട്ടില്ല. അവര്‍ കാലുകൊണ്ട് ആ തുണി അല്പം നീക്കി. ഒരു ശബ്ദം കേട്ടു നോക്കിയപ്പോള്‍ കണ്ടത് രണ്ട് ബിയര്‍കുപ്പികള്‍ .

എത്ര നാളായി അവന്‍ ഇത് തുടങ്ങിയിട്ട്...ഊര്‍മ്മിളയ്ക്ക് സങ്കടം അടക്കാനാകുന്നില്ല. മകനുവേണ്ടി ജീവിക്കുകയാണ് അവന്റെ അച്ഛന്‍. യാതൊരു ദുശീലവും അദ്ദേഹത്തിനില്ല. അദ്ദേഹം ഇതറിഞ്ഞാല്‍.. 

ഊര്‍മ്മിളയ്ക്ക് പെട്ടന്ന് അമ്മയെ കാണണം എന്ന് തോന്നി. വല്ലാത്ത ഒരു നഷ്ടബോധം, നിരാശ എല്ലാം അവരെ ബാധിച്ചു. തന്റെ മടിയില്‍ കിടന്നു കൊഞ്ചി കരഞ്ഞും, ചിരിച്ചും, കൈപിടിച്ചും തന്റെ കണ്മുന്നിലൂടെ വളര്‍ന്ന കുഞ്ഞ്...... 

അമ്മയെ ഫോണില്‍ വിളിച്ച് ഊര്‍മ്മിള ഉറക്കെ കരഞ്ഞു. സങ്കടങ്ങളും പരാതികളും ഒക്കെ അവള്‍ അമ്മയുമായി പങ്കുവെച്ചു. അമ്മയുടെ ഉപദേശം അനുസരിച്ച് അജുവിന്റെ സ്കൂളില്‍ നിന്നും, ഊര്‍മ്മിളയുടെ ഓഫീസില്‍ നിന്നും രണ്ടാഴ്ചത്തെ അവധിയെടുത്ത് ഊര്‍മ്മിളയുടെ സ്വന്തം സ്ഥലമായ കഴക്കൂട്ടത്തേക്ക് പോകാന്‍ തീരുമാനിച്ചു. അമ്മവീട്ടില്‍ പോകുന്നത് അജുവിനു പ്രിയങ്കരമാണ്. സ്നേഹനിധിയായ അമ്മൂമ്മ, മാമന്മാര്‍, കസിന്‍സ്‌..എന്നാല്‍ ഇപ്പോള്‍ അവന്‍ എതിര്‍ത്തു. അവന് ഒരാഴ്ച മാറിനില്‍ക്കാന്‍ വയ്യ.
ശാസനയോടെ സമ്മതിപ്പിച്ച് ഊര്‍മ്മിള അജുവുമായി കഴക്കൂട്ടത്തെത്തി. അമ്മയുമായി ആലോചിച്ച്, ഊര്‍മിള അവനുമായി ഒരു യാത്ര പുറപ്പെട്ടു. ബന്ധുക്കളെ കുറച്ചു പേരെ സന്ദര്‍ശിച്ചിട്ട് അവര്‍ ഒരു പരിചയക്കാരനെ കാണാന്‍ വേണ്ടി RCCയില്‍ എത്തി. അയാളെ കണ്ടു സംസാരിച്ചതിനു ശേഷം ,കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വിഭാഗത്തിലൂടെ അവര്‍ അവനെയും കൂട്ടി നടന്നു. തീരെ ചെറിയ കുട്ടികള്‍ മുതല്‍ വായ മൂടിക്കെട്ടിയും, തല മൊട്ടയടിച്ചും അവിടെയുണ്ട് . അസുഖത്തെ കുറിച്ച് ഒന്നുമറിയാത്ത കുരുന്നുകള്‍ അമ്മമാരുടെ മടിയിലിരുന്ന് കളിക്കുന്നു. ചിലര്‍ അമ്മമാരുടെ മാറില്‍ തളര്‍ന്നു മയങ്ങുന്നു. ദുഃഖം ഖനീഫവിച്ച്, നിറകണ്ണുകളുമായി മക്കളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന മാതാക്കളെ കണ്ട് അജുവിന് പൊട്ടിക്കരയാന്‍ തോന്നി. അവന്‍ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു.


തൊട്ടപ്പുറത്ത് അന്നനാളത്തില്‍ കാന്‍സര്‍ വന്ന 18 വയസുകാരന്‍, പേക്കോലം പോലെ തോന്നിച്ചു. പതിനാലു വയസില്‍ തുടങ്ങിയ മദ്യപാനവും, തമ്പാക്കും കൊണ്ടെത്തിച്ചതാണ് അവനെ ഇവിടെ. അവന്റെ അമ്മ അവന്റെ നെഞ്ച് തിരുമ്മിക്കൊടുക്കുന്നു.മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്ന ആ ചെറുപ്പക്കാരന്റെ പ്രകാശമറ്റ കണ്ണുകള്‍ അജുവില്‍ നടുക്കമുണ്ടാക്കി. ആ അമ്മയുടെ കരച്ചില്‍ അവന്റെ നെഞ്ചകം പൊള്ളിച്ചു. അലറിക്കരഞ്ഞുകൊണ്ട് അവിടെ നിന്നുമിറങ്ങിയോടുവാന്‍ അജു ആഗ്രഹിച്ചു.

"അമ്മേ....... " ഇടറിയ ശബ്ദത്തില്‍ അജു വിളിച്ചു. "മതിയമ്മേ... എനിക്കെല്ലാം മനസിലായി. അമ്മയ്ക്ക് എല്ലാം മനസിലായി എന്നും എനിക്കറിയാം. ഞാന്‍ ഇനി ഒരിക്കലും തെറ്റ് ചെയ്യുകയില്ല.എന്റമ്മയെ ഇനി ഒരിക്കലും ഞാന്‍ വിഷമിപ്പിക്കുകയല്ല. സത്യം അമ്മേ... "

സങ്കടം കൊണ്ട് തളര്‍ന്നുപോയ അമ്മയെ ചേര്‍ത്തുപിടിച്ച് തിരിഞ്ഞുനടക്കുമ്പോള്‍ അജോയ് എന്ന പതിനേഴുകാരന്‍ തന്റെ തീരുമാനം മനസ്സില്‍ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. തന്റെ ജീവിതം ഇനി അമ്മയ്ക്ക് വേണ്ടി...., അച്ഛന് വേണ്ടി.., സമൂഹത്തിനു വേണ്ടി...