Thursday, December 27, 2012

ഒരു വിലാപം


മലമുകളില്‍ നിന്നും
സുഗന്ധം പേറിയിറങ്ങിയ
എനിക്ക്
ഇന്നുറങ്ങാനാവുന്നില്ല .

കാനനത്തിന്റെ
മാസ്മരികതയില്‍
മയങ്ങിയിരുന്ന
എന്റെ കണ്ണുകളില്‍
അശാന്തിയുടെ-
 തിമിരം ബാധിച്ചിരിക്കുന്നു.

നാസികയില്‍
പഴകിയ ചോരയുടെ,
അഴുകിയ വാക്കുകളുടെ
കെട്ട മണം.

ആത്മഹത്യ ചെയ്യുന്ന-
കുന്നുകള്‍,
വിഷം പേറി,
നുരയും പതയും വന്ന്,
കിതച്ചും, വലിച്ചും
മരണത്തെ പുല്‍കുന്ന
പുഴകള്‍...

ഓടി രക്ഷപ്പെടണമെന്നുണ്ട്
ആഞ്ഞു നടക്കുമ്പോള്‍
മരങ്ങള്‍ കുലുങ്ങി വിറയ്ക്കുന്നു.
ഭ്രാന്തമായി ഓടിപ്പോയാലോ...
വേണ്ടാ..., ഇന്ന് വേണ്ട.
പാവം മരങ്ങള്‍ എന്തുപിഴച്ചു.

തിരിച്ചു ചെല്ലുമ്പോള്‍
മലമുകളിലെ
ചങ്ങാതി പൂക്കളോടും,
അരുവികളോടും,കിളികളോടും
എനിക്ക്
ഒരുപാട് പറയാനുണ്ട്.
കാട് നാടാക്കുന്ന,
മനസു കാടാക്കുന്ന,
ഇവരെക്കുറിച്ച്.

Saturday, December 22, 2012

ന്യായം


1.

എന്റെ ചിരി കോടിയതും,
ശബ്ദം പരുക്കനായതും,
നിറം കറുപ്പായതും,
കോങ്കണ്ണുള്ളതും,
മുച്ചിറി ഉണ്ടായതും
എന്റെ കുറ്റമാണോ?

പക്ഷെ ,
നിന്റെ കാലെന്താ-
വളഞ്ഞിരിക്കുന്നത്?
അവള്‍ക്കു കൂനുണ്ടല്ലോ
അയ്യേ..
അവന്റെ മുഖം കണ്ടില്ലേ
എന്തൊരു വൃത്തികേട്
ചിരി വരുന്നു ...




2.

 മനസിനെ മായ്ക്കാന്‍ കഴിയുന്ന
റബര്‍ ഉണ്ടെങ്കില്‍ ഒന്ന് തരുമോ?
അവിടെ,
ചില പേജുകളിലെ, പല വരികളും
എനിക്ക് മായ്ചെഴുതുവാനുണ്ട്.

 

Friday, December 21, 2012

ട്രെന്‍ഡ്


ടെയ്‌ലറിംഗ് ഷോപ്പിനെ,
മേക്കപ്പിട്ട്
ഫാഷന്‍ ഡിസൈനിംഗ്
എന്നാക്കിയിരിക്കുന്നു.
കീറിയ തുണികള്‍
ഗ്രാഫ്റ്റ്‌ ചെയ്ത്
പുതിയ തൊലി
വെച്ചുപിടിപ്പിക്കുന്നു.
ബാക്കി വന്ന തുണികള്‍
നീളത്തിലും, ചതുരത്തിലും
വെട്ടി നിരത്തി
അത്യാവശ്യഭാഗങ്ങള്‍
മാത്രം മറച്ച്, ന്യൂ ട്രെന്‍ഡ്
എന്ന പേരിടുന്നു.

ഇനി
എന്റെ ഈ മുഖം
വെട്ടി, തയ്യലിട്ട്
ഐശ്വര്യാറായുടെ,
മുഖംപോലെയാക്കണം
പുതിയട്രെന്‍ഡ് കണ്ടില്ലെന്ന്,
നടിക്കാനാവില്ല .

Wednesday, December 19, 2012

സ്വപ്നം



ജീവിതത്തിന്റെ,
പഴയ പാഠങ്ങള്‍
വായിക്കുവാന്‍
വീണ്ടും എന്നെ
ക്ഷണിക്കരുത്.

പറിച്ചെറിഞ്ഞ
ഓര്‍മ്മകളുടെ വറ്റാണ്
അവിടെയുള്ളത്.
വലിച്ചു കീറപ്പെട്ട
ഏടുകളാണ്
അതിനുള്ളില്‍.

അതിലെ
ഓരോ ചിത്രത്തിലും
എന്നെ തറച്ച
ആണിയില്‍ നിന്ന്
രക്തം ഒഴുകിയതിന്റെ
അടയാളമുണ്ട്.

ദയവു ചെയ്ത്, എന്നെ
വരാനിരിക്കുന്ന
നല്ല നാളുകളെ
സ്വപ്നം കാണാന്‍
അനുവദിക്കുക.

Sunday, December 9, 2012

തുലാമഴയോട്


വരണ്ടു കിടന്ന
മനസ്സിലേക്ക്
തേന്‍ തുള്ളികളെപ്പോലെ
എപ്പോഴോ
അതിക്രമിച്ചു കടന്നു..
ആദ്യവരവു തന്നെ
ഇടിയ്ക്കും, മിന്നലിനുമൊപ്പം
ഒരു പെരുമഴപോലെ..
ഹുംകാര നാദത്തോടെ
വീശിയ കാറ്റില്‍
എന്നിലെ മൃദുലതകള്‍
ഓരോന്നായി കടപുഴക്കി,
ഒരു ജന്മത്തിലേക്കുള്ള
കുളിരും, തണുപ്പും
വാരിക്കോരി തന്ന്
ഉണര്‍ത്തിയിട്ട്....

ഇനിയും എനിക്കുവേണം.

നീ പെയ്യാതെ കരുതിവെക്കുന്ന
സ്നേഹമഴ മുഴുവനും.
നീയെന്ന മഴയെ ആവാഹിച്ച്
എനിക്കൊരു കടലാകണം.

Wednesday, December 5, 2012

സദാചാരം

ഹേ സ്ത്രീയേ...
നീ
പുരുഷനുമായി തുറന്നിടപെടരുത്.
തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
എന്താണീ തുറന്നിടപെടീല്‍?
ഒരു നിര്‍വചനം?
മറു വശത്ത് മൌനം...
പിന്നെ എങ്ങനെ ഇടപെടണം?
എല്ലാം മറച്ചുവെച്ച്,
കാപട്യമായി..?
എതിരെ വീണ്ടും മൌനം.
ഞാന്‍ കള്ളത്തരം പറയണോ,
വഞ്ചിക്കണോ..
എന്താണീ തുറന്നു പറച്ചില്‍?
എങ്കില്‍ സുഹൃത്തേ
ഇന്ന് മുതല്‍ ഞാനൊരു
മൂടുപടം അണിയാം.
ഈ കാപട്യം നിറഞ്ഞ ലോകത്ത്
ചെളി നിറഞ്ഞ വാക്കും, മനസുമായി ..

ഒന്ന് ചോദിക്കട്ടെ..
നമുക്കീ സൗഹൃദം തുടരണോ..
എന്തിനും ഏതിനും,
 സദാചാരം പറയുന്ന
നിങ്ങളല്ലേ തെറ്റിദ്ധരിക്കപ്പെടേണ്ടവര്‍..
സൌഹൃദത്തിനും
ലിംഗഭേദമോ?