Tuesday, November 27, 2012

തുമ്പിക്കുഞ്ഞേ....


തുമ്പിക്കുഞ്ഞേ....
നിന്നോട് ഞാന്‍ പറഞ്ഞതല്ലേ
കൈതക്കാട്ടില്‍ പോകരുത്,
പാമ്പുണ്ടാകും എന്ന്?
എന്നിട്ടും...

ഞാന്‍ പറഞ്ഞതല്ലേ
കൈതപ്പൂവിന്റെ മണം
മാസ്മരികമാണ്,
അതില്‍ മയങ്ങരുത് എന്ന്?
പിന്നെയും....

കൈതയില്‍ തൊടരുത്
മുള്ളു കൊള്ളും എന്നും
എത്രയോ തവണ
പറഞ്ഞതല്ലേ?
കേട്ടില്ല...

അതല്ലേ.
കൊത്തുകൊണ്ട് അവശയായി
നീ കിടന്നതും,
മുള്ള് കൊണ്ട് കീറിയ
നിന്റെ പുള്ളിച്ചിറക്
ദൂരെ പോയതും,
നിന്റെ മുകളില്‍
കൈത പിഴുതുവീണതും...

Thursday, November 15, 2012

ഞാന്‍



എനിക്കുറക്കെ ചിരിക്കണം
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍,
അലറിച്ചിരിക്കണം..

എനിക്ക് രണ്ടു മുഖം

ഒന്ന്,
ചിരിക്കുന്ന,ശാന്തമായത്
ചപല, കലഹപ്രിയ..
കഴമ്പില്ലാത്തവള്‍
പുരുഷ മേധാവിത്വം,
മൂകമായി അനുഭവിക്കുന്നവള്‍..

മറുവശം

പല്ലിറുമ്മി,
കടലുപോലെ രൌദ്രമാര്‍ന്ന്,
പുറമേ ശാന്തയായ്‌
ചുഴികളും, അഗ്നിപര്‍വ്വതങ്ങളും
ഉള്ളിലൊതുക്കി,
വെളുക്കെ ചിരിച്ച്
എതിരാളിയെ മയക്കി,
ചുഴികളില്‍ കറക്കി, വരിഞ്ഞു മുറുക്കി,
ശ്വാസം മുട്ടിച്ച്,
ആഴങ്ങളിലേക്ക് വലിച്ചെറിയുന്ന
രുദ്ര.

എനിക്ക്

ശീലാവതിയാകണ്ടാ
കണ്ണകിയാകണം.
ചടുലതാളത്തില്‍
താണ്ടവമാടണം
ചവുട്ടിയരയ്ക്കണം
കാപാലിക ശിരസ്സ്.

ഒടുവില്‍

എനിക്ക് തലയുയര്‍ത്തിപ്പിടിച്ചു പറയണം.
ഞാനാണ് സ്ത്രീ.

വിധി



കോലായിലെ ചാരുകസേരയില്‍ 
ആര്‍ക്കുംവേണ്ടാത്തൊരു വാര്‍ദ്ധക്യം 
 തൊട്ടരുകില്‍ കൂട്ടിനായ്‌
കാലൊടിഞ്ഞ കാലന്‍കുടയും,
നരച്ച, പ്ലാസ്റ്റിക്‌ കോളാമ്പിയും.
ഓളം തട്ടിയപോലൊരിളം വെയില്‍,
ഒന്നെത്തിനോക്കി മടങ്ങി.
പീളകെട്ടിയ കണ്ണുകളില്‍
ഭാവം നിസ്സംഗതയോ..
കഴുത്തില്‍ തെളിയുന്ന,
ചെറു ഞരമ്പുകളില്‍
സൂക്ഷിച്ചു നോക്കിയാല്‍ കാണാം
ദുര്‍ബല ഹൃദയത്തിന്‍
ചെറു തുടിപ്പുകള്‍.
ഒരു ദീര്‍ഘ നിശ്വാസത്തില്‍
അടഞ്ഞ മിഴിപ്പോളയില്‍,
തിരിച്ചറിവായി
ജീവന്റെ നേര്‍ത്ത ചലനങ്ങള്‍
ഒടുവില്‍
കാലം തിരസ്കരിക്കുന്ന ജീവനെ
തിരിച്ചു പിടിക്കാനാവാതെ,
കീഴടങ്ങുമ്പോള്‍
തൊടിയിലെ അവസാന മാവും
തന്റെ വിധിക്ക് കീഴടങ്ങുന്നു.