Friday, February 28, 2014

ഞാന്‍ മറ്റെന്തുചെയ്യണമായിരുന്നു...


പഴുപ്പിച്ച 
ഇരുമ്പുദണ്ഡാണ് 
തേടിയത്‌.
പക്ഷെ 
ഉള്ളില്‍ പഴുത്തത്രയും 
അഗ്നി, 
അടുപ്പിലുണ്ടായിരുന്നില്ല. 
മുന്നില്‍ 
നിസ്സഹായതയുടെ 
വിതുമ്പലെ കണ്ടുള്ളൂ.. 
അവളെ ഞാന്‍,
നന്നായി വസ്ത്രം- 
ധരിപ്പിച്ചിരുന്നു. 
കൊഴുപ്പുള്ള ആഹാരത്തിന്റെ 
കൊഴുപ്പില്ലാത്ത,
ഇളം മേനിയില്‍
അവനു കാമവെറിയെങ്കില്‍ 
നാളെ, 
പണക്കൊഴുപ്പില്‍ 
അവന്‍ കൊഴുക്കാതിരിക്കാന്‍, 
മറ്റൊരഞ്ചു വയസുകാരിയില്‍ 
ഭോഗതൃഷ്ണയെഴാതിരിക്കുവാന്‍..
......................................

ഞാന്‍ മറ്റെന്തു-
ചെയ്യണമായിരുന്നു...

Thursday, February 13, 2014

തിരികെ നീ വന്നീടുമോ..

മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,
കണ്ണാ നീയെവിടെ..
കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ
തെല്ലും മറന്നുപോയോ..
കണ്ണാ,
തിരികെ നീ വന്നീടുമോ..

പ്രിയസഖി രാധയെ
മറന്നുവോ കണ്ണാ ഈ
ഗോപികമാരെയും
മറന്നുപോയോ
മധുരയിലെത്തിയാല്‍
തിരികെ വരുമെന്ന
വാക്കും മറന്നുപോയോ
കണ്ണാ,
തിരികെ നീ വന്നീടുമോ..

 ശരറാന്തല്‍ തിരിയിലെ
നിറദീപം പോലെയെന്‍
ഓര്‍മ്മകള്‍ പെയ്തിടുന്നു
വൃന്ദാവനത്തിലെന്‍
മാനസം പായുന്നു,
മയിലുകളാടിടുന്നു
കനവില്‍
കുയിലുകള്‍ പാടിടുന്നു..
കണ്ണാ,
തിരികെ നീ വന്നീടുമോ..

ഓര്‍മ്മകളോര്‍മ്മക-
ളെന്നെ തളര്‍ത്തുന്നു
കൃഷ്ണാ നീയെവിടെ..
പ്രിയസഖി രാധയെ
ഒരുനോക്കു കാണുവാന്‍
ഇനിയും വരാത്തതെന്തേ
കണ്ണാ,
തിരികെ നീ വന്നീടുമോ..

പരിചിത നാഗങ്ങള്‍...



റയില്‍വെ സ്റ്റേഷനിലും,
ബസ്‌ സ്ടാന്ടിലും സ്ഥിരം കാണാം
വിഷം അധികമില്ലാത്തത്.
ഒറ്റ നോട്ടത്തില്‍ ഭംഗി തോന്നും
അല്പം ഇടം കിട്ടുന്നിടത്ത്,
ചുരുണ്ടിരിക്കും.
ചീറ്റുന്ന ശബ്ദം കേട്ടു നോക്കിയാല്‍,
തീര്‍ന്നു...

തിരക്കുള്ള ബസില്‍
നുഴഞ്ഞു കയറും
കൈ കാലുകള്‍,
ഇഴഞ്ഞു സഞ്ചരിക്കും
വിഷമുണ്ട്.
ഒളിഞ്ഞിരുന്ന്,
വിഷമിറങ്ങുന്നത് വരെ
കൊത്തിക്കൊണ്ടിരിക്കും.

കൂട്ടം ചേര്‍ന്ന് ചിലവ
കൊടും വിഷമുള്ളത്.
ഇരയുടെ മേല്‍
ചുറ്റി വരിഞ്ഞു മാറാടും
മരണം ഉറപ്പാക്കി,
അടുത്ത ഇടം തേടി
ഇഴഞ്ഞു കൊണ്ടേയിരിക്കും
പിടിക്കപ്പെടുന്നത് വരെ.