Wednesday, August 1, 2012

ആംഗിള്‍

"ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍ "
കണ്ടതിനു ശേഷം
ജീവിതത്തെ പല ആംഗിളുകളില്‍
നോക്കി കാണണമെന്ന് തോന്നി.

ഒരു വൃത്തത്തെ ഭാഗിക്കുന്നതുപോലെ
ഞാനെന്റെ ജീവിതത്തെ,
പല ആംഗിളുകളാക്കി.

കുതിച്ചു പായുന്ന കൌമാരവും,
കയറില്‍ ഞാന്നു പായുന്ന യൌവ്വനവും,
കുത്തഴിഞ്ഞ ജീവിതവും,
ഒടുങ്ങാത്ത ആര്‍ത്തിയും
പൊതു കാഴ്ചയായി.

ഒരു മാറ്റം പ്രതീക്ഷിച്ച്
വീണ്ടും വീണ്ടും നോക്കിയ
കണ്ണുകളില്‍ വരള്‍ച്ച ബാധിച്ചു.

ഒടുവില്‍
നിയതിയുടെ നിയോഗം
ഒറ്റ ആംഗിളില്‍ അവസാനിക്കുന്ന കാഴ്ച കണ്ടു
ആറടി മണ്ണില്‍ നീണ്ടു നിവര്‍ന്ന്,
തൊണ്ണൂറു ഡിഗ്രീ ആംഗിളില്‍ കണ്ണ് പതിച്ച്
അങ്ങനെ....

അമ്മ

കാറ്റിനൊപ്പം വഴുതിയകലുന്ന
മേഘക്കീറുകളിലൊന്നെടുത്തു പുതച്ച്
ആകാശം ഒന്നുകനിഞ്ഞു
ഭൂമിയെ കൊതിപ്പിക്കാനെന്നപോലെ.
ഇരച്ചുവന്ന തുള്ളികള്‍
വെടിച്ചുകീറിയ ചുണ്ടില്‍ തട്ടി ആവിയായി.

നിസ്സഹായതയുടെ വേലിക്കെട്ടില്‍
മയങ്ങിക്കിടന്ന ഭൂമിയിലേക്ക്‌
സൂര്യന്‍, തന്റെ കൂര്‍ത്ത നഖങ്ങള്‍
ആഴ്ത്തിയിറക്കിക്കൊണ്ടിരുന്നു.
ഓരോ വെള്ളിടിവെട്ടത്തിന്റെയുംഅവസാനം
ഭയന്നുവിറച്ച് കണ്ണുകള്‍ തുറിച്ചുന്തി,
ശ്വാസം മുട്ടലില്‍ പിടഞ്ഞ്
ഹൃദയരക്തം പുറത്തേക്കോഴുകുമ്പോഴും
അവള്‍ തന്റെ വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോകുന്ന കുഞ്ഞുങ്ങളെ
തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഒരു സ്ഫോടനത്തില്‍
അവള്‍ ഞെട്ടിവിറക്കുമ്പോള്‍
കുലുങ്ങി തകരുന്ന ജീവിതങ്ങള്‍
അമങ്ങി ഒതുങ്ങുന്നതും അവളുടെ മാറിലേക്ക് .

അശുദ്ധി..

പെട്ടന്നാണ്...
കട്ടിലില്‍ നിന്ന് തറയിലേക്ക്
സ്ഥലം മാറ്റം കിട്ടിയത്.
അശുദ്ധിയാണ് പോലും.
മിണ്ടാതെ അനുസരിച്ചു.
പിന്നെപ്പിന്നെയാണ്
നിര്‍ദ്ദേശങ്ങളുടെ
രൂപവും, ഭാവവും മാറിയത്.
അവിടെ തൊടരുത്, എടുക്കരുത്,
അങ്ങോട്ട്‌ കയറരുത്...
പുറകേ നടന്നു മുത്തശ്ശി.
പ്രതിഷേധം ഉള്ളിലടക്കി.
എങ്കിലും...
ആരും അറിയാതെ, ശബ്ദിക്കാതെ..
ഞാന്‍ എനിക്കുതോന്നിയ ശരികള്‍
നടപ്പിലാക്കി വന്നു.
തൊടരുതെന്നു പറഞ്ഞയിടതെല്ലാം
നടന്നു തൊട്ടു.
എല്ലായിടവും കയറിയിറങ്ങി,
ആരുടേയും കണ്ണില്‍ പെടാതെ.
അതുകൊണ്ടാണോ എന്തോ..
ഭൂമി കുലുങ്ങിയില്ല.
വളരുംതോറും
പ്രതിഷേധത്തിന്റെ രീതിയും മാറി.
എന്താ തൊട്ടാല്‍?
മുത്തശ്ശി പുറത്തുതല്ലി
"നിഷേധി"
വിദ്യാഭ്യാസം വില തന്നപ്പോള്‍
ശക്തമായി പ്രതികരിച്ചു
ഇത്ര അശുദ്ധിയെങ്കില്‍
പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴേ
അതിന്റെ ഉറവിടം നശിപ്പിക്കാം.
അശുദ്ധി ചുമക്കേണ്ടി വരില്ലല്ലോ..
ചൂണ്ടിയ വിരലുടമകള്‍ക്ക് മറുപടിയില്ല.
മുഖം തിരിച്ചവര്‍ പിറുപിറുത്തു.
"കുലംമുടിക്കാന്‍ പിറന്ന സന്തതി".
ഇങ്ങനെ മുടിയുന്ന കുലം
അതെനിക്ക് വേണ്ടാ.

ഇര

കൈയെത്തി തൊടാവുന്ന
അകലത്തില്‍
പതുങ്ങിയിരിക്കുന്നു
തീറ്റ പല വര്‍ണ്ണങ്ങളില്‍
വിതറി
ഇടയ്ക്കിടെ നാവു നുണഞ്ഞിറക്കി
കൂട്ടം തെറ്റിയ ഒരിര
സ്വന്തം എന്നുറപ്പുണ്ട്
കെണിയുടെ പുറകില്‍
സൂക്ഷിച്ചു നോക്കിയാല്‍ കാണാം
വികൃതമായ മുഖം മിനുക്കി
കണ്ണ് ചിമ്മാതെ.....

ദൂരത്തായ്‌
വിവേകത്തിന്റെ
മങ്ങിയ ലിഖിതം.
"മുന്നില്‍ ചതിക്കുഴികളുണ്ട്
സൂക്ഷിക്കുക"

അനാഥര്‍

അവിവേകിയായ കര്‍ഷകന്‍
മറ്റൊരുവന്റെ, ഒരുക്കാത്ത വയലില്‍,
അനുവാദമില്ലാതെ,പ്രകൃതിയെമെല്ലി  
വിത്തെറിയുന്നതു പോലെ 
ഒരുവന്‍
തന്റെ വികാരാവശിഷ്ട്ടം
വിരേചനം ചെയ്യുമ്പോള്‍
പൊടിക്കുന്ന (പാഴ്?)മുളയെ
പത്തുമാസം
അപമാനചൂളകളില്‍ സ്വയമുരുക്കി
ഇരുട്ടറ തീര്‍ത്ത്‌.
പുറംതള്ളി, പിന്നെ വലിച്ചെറിയുമ്പോള്‍
സമൂഹം 
പതിച്ചു കൊടുക്കുന്ന സമ്മാനം.

സമര്‍പ്പണം..

എപ്പോഴാണ്
ആ കണ്ണുകളിലെ തീഷ്ണത
എന്റെ ഹൃദയത്തില്‍ ഉടക്കിയത്..
മിഴികള്‍ എപ്പോഴോ 
പുണര്‍ന്നതും,
അഗ്നിസ്ഫുലിന്ഗങ്ങള്‍
ഹൃദയത്തിന്റെ അടിത്തട്ട് വരെ..
ഉള്ളില്‍ പ്രണയത്തിന്റെ ഊഷ്മളത.
പൂത്തിരി കത്തുന്നതുപോലെ,
ഒരു ലഹരി ഉടലാകെ പൊതിയുന്നു.
ഓരോ അണുവിലും
കുതിച്ചെത്തുന്ന രക്തത്തില്‍
പ്രണയമാണോ..





കുറച്ചു ഇണക്കങ്ങളും,
കൂടുതല്‍ പിണക്കങ്ങളും.
ആ പരിഭവ തിളക്കങ്ങളിലും,
നിന്നെ ഞാനറിയുന്നതുപോലെ
വേറെ ആരറിയുന്നു.



നിന്റെ ഓര്‍മകളെ
ഞാന്‍ പുല്കുംപോഴും,
ഓര്‍ക്കുമ്പോഴും
നീ തുമ്മി കണ്ണുനിറയ്ക്കുമോ?
ഏതൊരു നിമിഷമാണ്
പ്രിയനേ..
നിനക്കെന്നില്‍ നിന്ന്
സ്വാതന്ത്ര്യം ലഭിക്കുക..



നിന്റെ തീഷ്ണ പ്രണയനിറങ്ങളില്‍
മുങ്ങി നിവരുവാന്‍
നീയെന്നെ അനുവദിക്കുക.
നിന്റെ ചുടു നിശ്വാസങ്ങളില്‍
ഒരു കുളിര്‍ കാറ്റായ്‌
ഞാനലിയട്ടെ.



നമുക്കായ് മാത്രം 
ഋതുക്കള്‍ കറങ്ങട്ടെ..
നിന്റെ പ്രണയ വേഗങ്ങളില്‍,
കൊടും തപം ചെയ്ത്
ഞാനെന്റെ പ്രാണന്
മുക്തി നല്കിക്കൊള്ളാം..

പരാദം.

ആമിനയുടെ പ്ലാവിന്മേലും,
കല്യാണിയുടെ മാവിന്മേലും കാണാം.
തൊട്ടു പിന്നാലെ-
ത്രേസ്യയുടെ  പുളിമരത്തിലും.


തലയല്‍പം ഉയര്‍ത്തി
ചരിഞ്ഞുനോക്കുന്നുണ്ട്.
വേറെയും എവിടെയെങ്കിലും
ചായുന്ന മരം തേടി.


ഇരയുടെ മേല്‍ പടര്‍ന്നു കയറും
മൃദു ഹാസത്തോടെ.
മണമുള്ള പൂക്കളും,
മാംസളമായ ശരീരവും.
പ്രണയത്തിന്റെ പലവഴികള്‍ കടന്ന്
പതിയെപ്പതിയെ നഖങ്ങളാഴ്ത്തി...


തന്റെ പറമ്പിലും പുഷ്ട്ടിപൂണ്ട്
ഒരു മരം വളരുന്നുവെന്ന്
അവന്‍ എപ്പോഴാണ് തിരിച്ചറിയുക...

സൌഹൃദം.

ജീവിതത്തിന്റെ
ഒരു ഹെയര്‍പിന്‍ വളവില്‍ വെച്ചാണ്
അവനെ ഞാന്‍ ആദ്യം കണ്ടത്.
അറിയാതെ വന്നു മുട്ടുകയായിരുന്നു.
ഒന്നും തോന്നിയില്ല.


ഒരു കുന്നിന്‍ പുറത്തുവെച്ചാണ്
പിന്നെ കണ്ടത്
താഴേക്ക്‌ ചാടാനൊരുങ്ങിയ എന്നെ
കൈ നീട്ടിത്തടഞ്ഞു..
എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അവന്റെയും.


ഇപ്പോള്‍
ഞങ്ങള്‍ക്കിടയില്‍
ഹെയര്‍പിന്‍ വളവുകളോ,
കുന്നുകളോ ഇല്ല.
പരസ്പരം മനസിലാക്കുന്ന
രണ്ടു ഹൃദയങ്ങള്‍ മാത്രം.

ഇഷ്ടം..

ചിതലരിച്ചുകൊണ്ടിരിക്കുന്ന
ഓര്‍മ്മയുടെ അവസാന നിമിഷങ്ങളിലും
എനിക്കിഷ്ടം,
നിന്റെ ഓര്‍മ്മയില്‍ എന്റെ ഓര്‍മ്മ
അവസാനിക്കുന്നതാണ്.
നിന്റെ കണ്ണിന്റെ ചലനങ്ങളില്‍
ഞാന്‍ ശിലയാകുന്നതാണ്.