Thursday, April 24, 2014

എന്റെ ചില ദുഖാന്വേഷണ പരീക്ഷണങ്ങള്‍ :)



ഞങ്ങളുടെ വസ്തുവിനോട് ചേര്‍ന്ന് ഒരു കുളം ഉണ്ട്. ഞങ്ങളുടെ വീട്ടുപേരില്‍ ആണ് ആ കുളം അറിയപ്പെടുന്നത്. അതില്‍ ഒന്നര ആള്‍ താഴ്ചയില്‍ വെള്ളം ഉണ്ട് . കുട്ടികാലത്ത് ഞങ്ങള്‍ കുറെ കൂട്ടുകാര്‍ ഒന്നിച്ച് നീന്താനും, കുളിക്കാനും കൂടും. അങ്ങനെ ഒരു ദിവസമാണ്, നീന്തിക്കൊണ്ടിരുന്ന എന്റെ കൂട്ടുകാരിക്ക് കുളത്തിന്റെ ആഴം നോക്കണം എന്ന് തോന്നിയത്. അവളുടെ അനിയത്തിയും, ഞാനും തുണി കഴുകിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അവള്‍ ഞങ്ങളോട് പറഞ്ഞിട്ട് , രണ്ടു കയ്യും ഉയര്‍ത്തി താഴേക്കു മുങ്ങി.കൈ വെള്ളത്തിന്‌ മുകളില്‍ കാണാം. കുറച്ചു കഴിഞ്ഞു അവളുടെ മുഖം വെള്ളത്തിന്‌ മുകളില്‍ വന്നു, വീണ്ടും മുങ്ങി. ഒന്നുകൂടി പൊന്തിവന്നിട്ടു അവള്‍ മുങ്ങിയപ്പോള്‍ രംഗം പന്തിയല്ല എന്ന് മനസിലായി. ആ സമയത്ത് അമ്മ പശുവിനെ തീറ്റിക്കാന്‍ കുളത്തിന്റെ കരയില്‍ നില്‍പ്പുണ്ടായിരുന്നു. ചേട്ടന്‍ അതിന്റെ കിടാവിനെ കുളിപ്പിക്കുകയും.. അമ്മ എന്നോട് കുളത്തിലേക്ക്‌ ചാടി അവളെ പിടിച്ചു കയറ്റാന്‍ പറഞ്ഞു. അപ്പോഴേക്കും അവളുടെ അനിയത്തി കരയാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. കുളത്തിലേക്ക്‌ ചാടി നീന്തി അവളുടെ അടുത്തേക്ക് ചെന്നു. (ഒരാള്‍ മുങ്ങി മരിക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിക്കാന്‍ ചെല്ലുന്ന ആള്‍ നേരെ ചെന്നാല്‍ പണി കിട്ടും എന്നെനിക്ക് അന്നറിയില്ലായിരുന്നു ) ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചതും, മറു കൈ കൊണ്ട് അവള്‍ എന്നെ ചുറ്റിപ്പിടിച്ച് കുളത്തിലേക്ക്‌ താഴ്ത്തി. അവള്‍ മുകളിലും, ഞാന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലും. കുതറി മാറാന്‍ ആവുന്നത് നോക്കിയിട്ടും നടന്നില്ല. (അതൊരു ധൃതരാഷ്ട്രാലിംഗനം ആയിരുന്നു. ) ഞാന്‍ മരണത്തിലേക്ക് മുങ്ങി മുങ്ങി പോകുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ ബോധം കേട്ട് പോയി. (ഇപ്പോള്‍ എനിക്ക് ബോധം ഉണ്ടോ എന്ന് നിങ്ങള്‍ ചോദിക്കും. ഇപ്പോഴും ഇല്ല  ) ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ കുളത്തിന്റെ പടിയില്‍ കിടക്കുകയാണ്. മുകളില്‍ ദംഷ്ട്രകള്‍ ഉള്ള ഒരു മുഖം.. ഞാന്‍ രക്ഷിക്കാന്‍ പോയവള്‍... എനിക്ക് വീണ്ടും ബോധം പോയി...

പിന്നെ അമ്മ പറഞ്ഞാണ് എനിക്ക്, ഞാന്‍ രക്ഷപ്പെട്ട രീതി മനസിലായത്. അവള്‍ പിടിച്ചു മുക്കുമ്പോള്‍ കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ അമ്മയെ വിളിച്ചിട്ട് "എനിക്ക് രക്ഷിക്കാന്‍ പറ്റില്ല അമ്മെ.. " എന്ന് നിലവിളിച്ചു പോലും. അപ്പോള്‍ ചേട്ടന്‍ ഓടി വന്നു കുളത്തില്‍ ചാടി ഞങ്ങളെ വലിച്ചു കരയില്‍ ഇട്ടു. ആ സമയത്ത് ഞങ്ങള്‍ ഏകദേശം നടുക്കായിരുന്നു. അതിനു ശേഷം ആഴമുള്ള ജലാശയം എനിക്ക് ഭയമാണ്. വെള്ളത്തില്‍ നിന്നും ഒരു ഭീകര ജീവി വന്നു എന്റെ കാലില്‍ പിടിച്ചു വലിച്ചു വെള്ളത്തില്‍ മുക്കും എന്നാണു എന്റെ മനസ്സില്‍ തോന്നുക. (കലയെക്കാള്‍ ഭീകര ജീവിയോ എന്ന് ചോദിക്കരുത് ) ആ ഭയം ഇപ്പോഴും എനിക്കുണ്ട്. അതിനു ശേഷവും വാശിക്ക് പലതവണ നീന്തിയിട്ടുണ്ട് എങ്കിലും ഇതെന്റെ മനസ്സില്‍ നിന്നും മായാത്ത ഒരു പേടിയായി ഇപ്പോഴും കൂടെയുണ്ട്.

മകനോട്‌..


തിരിഞ്ഞൊന്നു നോക്കീടുക
ഒരിക്കല്‍ കൂടി നീ..
ചവിട്ടിക്കുഴച്ചു,
കടക്കുമാ പാതകള്‍

യൌവ്വനത്തിളപ്പിന്റെ
നശ്വരതയില്‍
നിന്നിളം കാലുകളി-
ടറാതിരിക്കുവാന്‍
തിരിഞ്ഞൊന്നു നോക്കീടുക...

മകനെ...,
തീവ്ര പ്രതീക്ഷയാല്‍
നിന്നെ വളര്ത്തുമീ -
യച്ഛനുമമ്മയും..
ഒരു ചെറുകാറ്റാലീ
നാളമണയാതെ
കരുതണം,ഓരോചുവടും
പിഴയ്ക്കാതെ നോക്കണം...

സൗഹൃദം
നന്നെന്നു കരുതണ-
മെങ്കിലും
അളക്കാന്‍ കഴിയണം,
നെല്ലും പതിരും.
ഒന്നിടറിയാല്‍ തിരികെ
വരുത്തുവാനാവില്ല നിന്നെ,
നിനക്കു നഷ്ടപ്പെടും...

നാളെ നീയോരച്ഛനാകും വരെ
അസഹ്യമായ്‌ തോന്നാമീ-
സ്നേഹക്കരുതലുകള്‍..
അന്നുനിന്നുള്ളം
പിടയ്ക്കുമിതുപോലെ..
നന്നായ്‌ വരിക നീ
ഗുരുത്വം കളയാതെ...