Thursday, November 15, 2012

വിധി



കോലായിലെ ചാരുകസേരയില്‍ 
ആര്‍ക്കുംവേണ്ടാത്തൊരു വാര്‍ദ്ധക്യം 
 തൊട്ടരുകില്‍ കൂട്ടിനായ്‌
കാലൊടിഞ്ഞ കാലന്‍കുടയും,
നരച്ച, പ്ലാസ്റ്റിക്‌ കോളാമ്പിയും.
ഓളം തട്ടിയപോലൊരിളം വെയില്‍,
ഒന്നെത്തിനോക്കി മടങ്ങി.
പീളകെട്ടിയ കണ്ണുകളില്‍
ഭാവം നിസ്സംഗതയോ..
കഴുത്തില്‍ തെളിയുന്ന,
ചെറു ഞരമ്പുകളില്‍
സൂക്ഷിച്ചു നോക്കിയാല്‍ കാണാം
ദുര്‍ബല ഹൃദയത്തിന്‍
ചെറു തുടിപ്പുകള്‍.
ഒരു ദീര്‍ഘ നിശ്വാസത്തില്‍
അടഞ്ഞ മിഴിപ്പോളയില്‍,
തിരിച്ചറിവായി
ജീവന്റെ നേര്‍ത്ത ചലനങ്ങള്‍
ഒടുവില്‍
കാലം തിരസ്കരിക്കുന്ന ജീവനെ
തിരിച്ചു പിടിക്കാനാവാതെ,
കീഴടങ്ങുമ്പോള്‍
തൊടിയിലെ അവസാന മാവും
തന്റെ വിധിക്ക് കീഴടങ്ങുന്നു.

No comments:

Post a Comment