Saturday, May 7, 2011

വിധി..

സന്ധ്യ മയങ്ങിയാല്‍
നാലിളം കണ്ണുകള്‍
ഭീതിയാല്‍ വഴിയിലേ-
ക്കിമവെട്ടാതെ നോക്കും.

"അച്ചനിങ്ങെത്തുവാന്‍
നേരമായോ അമ്മേ"
ഇടയ്ക്കു തിരിഞ്ഞിരു-
ന്നമ്മയോടായി ചോദ്യം.

തന്നുടെ വിധിയോര്‍ത്തു
കരയുന്നമ്മയുടെ
കണ്ണുകള്‍ കാണുന്നേരം
പകച്ചു നോക്കീടുന്നു.

കേള്‍ക്കുന്നു ദൂരത്തായ്‌
അട്ടഹാസങ്ങള്‍, ചുമ
കുഞ്ഞുങ്ങളെഴുന്നേറ്റു
അച്ഛനിങ്ങെത്താറായി..

ഭീതിപൂണ്ടവറ്റകള്‍
അമ്മയ്ക്കു പിന്നിലായ്‌
ശ്വാസം വിടാത്തപോല്‍
വിറച്ചു നിലകൊണ്ടു.

വാതുക്കല്‍ ചാരി,അയാള്‍
അകത്തേക്കൊന്നു നോക്കി
പേടിച്ച കണ്ണുകള്‍
കണ്ടപ്പോള്‍ ഹരമായി.

"എന്താടീ നോക്കുന്നത്"
ചാടിയകത്തു ചെന്നു
പുറകില്‍ മറഞ്ഞോരാ-
കുഞ്ഞിനെ വലിച്ചിട്ടു.

തടയാനോടിവന്ന
ഭാര്യയെ അടിച്ചിട്ടു
കുഞ്ഞിനെ തൂക്കിയെടു-
ത്തെറിഞ്ഞു നിലത്തേക്ക്..

നിലത്തു കിടക്കുന്ന
കുഞ്ഞിനെയെടുത്തമ്മ
അമ്മയും കുഞ്ഞുങ്ങളും
വാവിട്ടു കരയുന്നു.

എങ്കിലും സ്നേഹിക്കുന്നു
അവരീ മനുഷ്യനെ.
കിട്ടണേ സമാധാനം
ഈശ്വരാ നീയേതുണ.

No comments:

Post a Comment