Monday, July 21, 2014

പിറവി


ശസ്ത്രക്രിയാ മുറിയിലേക്ക്
കടുംപച്ചയുടെ ആവരണമണിഞ്ഞു-
കടക്കുമ്പോഴേക്കും
എന്‍റെ മനസിന്‍ കൂട്
പൊളിച്ചിറങ്ങാന്‍
നീ തയ്യാറെടുത്തിരിക്കും.

കണ്ണുകെട്ടി, കൈകള്‍ കെട്ടി,
നിസ്സഹായതയോടെ കിടക്കുമ്പോഴും
പുറത്ത്‌ നിന്‍റെ വരവ്
ഒരുക്കാനിരിക്കുന്ന
ഗൈനക്കൊളജിസ്ടിന്റെ
കൈകള്‍ മൃദുലമാകണേയെന്ന്
ആശിക്കും...

ഒരു തരിപ്പിലൂടെ ,മെല്ലെ
പെരുപ്പിലേക്കമരുമ്പോഴും
വഴുതിപ്പോകുന്ന ബോധത്തരികള്‍
എണ്ണിയെണ്ണി കുഴയുമ്പോഴും
ഡിസക്ഷന്‍ ബോക്സിലെ
ഉപകരണങ്ങളുടെ കലമ്പല്‍
നിന്‍റെ കിളിക്കൊഞ്ചലാകും..

ശരീരം കീറിമുറിയുന്ന
മരവിച്ച ശബ്ദങ്ങള്‍ക്കൊടുവില്‍,
അലറിക്കരയുന്ന
നിന്‍റെ ശബ്ദം കേള്‍ക്കെ ..,
കെട്ടു പൊട്ടിച്ചെറിയാന്‍
ശ്രമിച്ചാലും കഴിയാത്ത,
നിസ്സഹായാവസ്ഥയിലും
പാതി കെട്ടഴിച്ച കണ്ണിലൂടെ
നിന്‍റെ മാലാഖ മുഖം..

തുറന്ന കണ്ണുകള്‍
വീണ്ടും ബന്ധിക്കപ്പെട്ട്,
മരുന്നുകളുടെയും, തുന്നലുകളുടെയും
അവസാനം,
അരിച്ചരിച്ചു വരുന്ന
വേദന ഇരട്ടിച്ചു
കടലാകുമ്പോഴും,
ഒരു ഡോസ് അനസ്തേഷ്യയ്ക്കു വേണ്ടി
കെഞ്ചുമ്പോഴും..
മൂടപ്പെട്ട കണ്ണില്‍ ,
മൂടാത്ത മനസ്സില്‍
നീയെന്ന ചിന്ത മാത്രം..

No comments:

Post a Comment