Friday, June 20, 2014

കരുതല്‍


ഇരുള് ചേര്‍ത്തുനിര്‍ത്തിയ
വെളിച്ചത്തിന്‍റെ ഒരു പൊട്ട്
എന്‍റെ ഹൃദയത്തെ
തൊട്ടപ്പോഴാണ്....,


പൊഴിഞ്ഞു തുടങ്ങിയ
പളുങ്കു തുള്ളികള്‍
ചുണ്ടാല്‍ തൊട്ടെടുത്ത്‌
ചിരിയുടെ ഒരല
കാതില്‍ വെച്ചുതന്നപ്പോഴാണ്...
ഞാന്‍ മുഖമുയര്‍ത്തിയത് 


കരുണക്കടലിന്‍റെ 
ആഴങ്ങളില്‍
തിളങ്ങുന്ന നീര്‍മിഴിയിലെ
സ്നേഹക്കരുതല്‍ കണ്ടാണ്
നിന്നില്‍ ഞാന്‍
വല്ലാതങ്ങലിഞ്ഞത്...

Tuesday, June 10, 2014

ആധുനികം...


"നീയെന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ? "

 നികിത ഒച്ച വെച്ചുകൊണ്ട് എന്‍റെ തലയില്‍ കിഴുക്കി.ഞാന്‍ ഞെട്ടി അവളെ നോക്കി. കേട്ടതൊന്നും വിശ്വസിക്കാന്‍ വയ്യ.

"നിക്കീ, നീ എന്തൊക്കെയാണ് പറയുന്നത്..? എന്താ നിന്‍റെ ഉദ്ദേ.." എന്നെ മുഴുവിപ്പിക്കാന്‍ അവള്‍ സമ്മതിച്ചില്ല. കൈ ഉയര്‍ത്തി അവള്‍ എന്നെ തടഞ്ഞു.

"മതി, നിര്‍ത്ത്‌... നിന്‍റെഉപദേശം ചോദിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് നിന്നോട് പറഞ്ഞത്. നിന്നെ ഒളിച്ചിട്ടൊന്നും എനിക്കില്ല. അതാണ്‌ പറഞ്ഞത്." നികിത ദേഷ്യപ്പെട്ടു മുറിക്കു പുറത്തേക്ക് ഇറങ്ങിപ്പോയി.

എനിക്ക് ഞടുക്കം വിട്ടുമാറിയില്ല. നികിതയില്‍ നിന്ന് ഇങ്ങനെയൊന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എനിക്ക് കരച്ചില്‍ വന്നു.
ഞാന്‍ മൃദുല. പ്രശസ്തമായ ഒരു മള്‍ടി നാഷണല്‍ കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആണ്. എന്‍റെ ജൂനിയര്‍ എന്‍ജിനീയര്‍ ആണ് നികിത. വളരെ സ്മാര്‍ട്ട് ആണ് സുന്ദരിയായ നികിത. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. കുട്ടികള്‍ ഇല്ല. ഭര്‍ത്താവ് സിദ്ധാര്‍ഥ് മറ്റൊരു മള്‍ടി നാഷണല്‍ കമ്പനിയിലെ എച്ച്. ആര്‍. മാനേജര്‍ ആണ്.വളരെ സന്തുഷ്ടമായ കുടുംബം. സുഹൃത്തുക്കളെപോലെയാണ് നികിതയും, സിദ്ധുവും. വളരെ ഓപ്പണ്‍-അപ്പ് ആയ സംസാരം, പെരുമാറ്റം. ബഹളം വെച്ച്, അടിച്ചു പൊളിച്ചുള്ള ജീവിതമാണ് അവരുടേത്.

ഒരിക്കല്‍ നിക്കി എന്നോട് പറഞ്ഞു "മൃദു... സിദ്ധാര്‍ഥിന് ഒരു കിളി ഉണ്ട്. "

"ങേ.." ഞാന്‍ ഞെട്ടി. അവള്‍ പൊട്ടിച്ചിരിച്ചു. 
 "അവന്‍റെ കമ്പനിയില്‍, അവനൊരു ഗേള്‍ ഫ്രണ്ട്‌ ഉണ്ട്. ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്."

"നിക്കീ... " അവിശ്വസനീയതയോടെ ഞാന്‍ വിളിച്ചു. "നീയെന്തോക്കെയാണ് ഈ പറയുന്നത്.."

"ഓ.. അതിലൊന്നും ഒരു കാര്യവും ഇല്ലെടീ. ഓഫീസ്‌ ടെന്‍ഷനിടയില്‍ ഒന്ന് റിലാക്സ് ചെയ്യാന്‍. സിദ്ധാര്‍ഥിന് ഇതൊരു തമാശയാ. അവള്‍ക്കും. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങളുടെ ഇമ്പോര്‍ട്ടന്‍സ് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നന്നായി അറിയാം."

അവളുടെ ആംഗ്യം കണ്ട് എനിക്ക് ചിരി വന്നു. 

സിദ്ധാര്‍ഥിന്‍റെ സുന്ദരമായ ചിരിയും, ഊഷ്മളമായ പെരുമാറ്റവും ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുക. നിക്കിയും , സിദ്ധുവും നല്ല ജോഡികള്‍ ആണ്. പക്ഷെ അവള്‍ ഇപ്പോള്‍... എനിക്ക് തല വേദനിച്ചു.

"മൃദു... നിക്കി മുറിയിലേക്ക് കയറിവന്നു. അവള്‍ അങ്ങനെയാണ്. പിണങ്ങാന്‍ അറിയില്ല.
"നിന്‍റെ മനസ് എനിക്കറിയാം. നീ കരുതുന്നതുപോലെ ഇതൊരു അവിഹിതബന്ധം അല്ല. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടമാണ്. വിഷമങ്ങളും, സന്തോഷവും ഒക്കെ ഷെയര്‍ ചെയ്യാന്‍ ഒരാള്‍. അത്രേ ഉള്ളൂ.. "

"നിനക്ക്, നിന്‍റെ വിഷമങ്ങളും, സന്തോഷവും ഒക്കെ എന്നോട് ഷെയര്‍ ചെയ്യാമല്ലോ നിക്കീ..."

"ഹ ഹ ഹാ..." അവള്‍ കയ്യടിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു. "എന്‍റെ മൃദുലേ... ഞാന്‍ എന്‍റെ ഒരു പ്രധാന കാര്യം പറയുമ്പോള്‍, ഉദാഹരണത്തിന് ഞാന്‍ എന്‍റെ ഒരു പ്രമോഷന്റെ കാര്യം പറയുമ്പോള്‍... നീ എന്നെ ചേര്‍ത്ത് നിര്‍ത്തി ഉമ്മ വെയ്ക്കുമോ.., എനിക്ക് ഒരു സര്‍പ്രൈസ്‌ ഗിഫ്റ്റ്‌ വാങ്ങി തരുമോ.., എന്‍റെ കണ്ണുകളില്‍ നോക്കി സ്വരം താഴ്ത്തി ഐ ലവ് യു... എന്ന് പറയുമോ... സത്യം പറയട്ടെ , സിദ്ധാര്‍ഥില്‍ നിന്ന് പോലും എനിക്കത് കിട്ടാറില്ല." അവള്‍ വിദൂരതയിലേക്ക് നോക്കി. എന്നിട്ടു പിറുപിറുത്തു "ദുഃഖം വരുമ്പോള്‍ ചായാന്‍ ഒരു തോള് ഉള്ളത് നല്ലതല്ലേടീ... നമ്മള്‍ സ്ത്രീകള്‍ അത് ആഗ്രഹിക്കുന്നില്ലേ.. "

ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാന്‍ തോന്നിയില്ല. എന്ത് പറയാനാണ്. ശരിയല്ലേ അവള്‍ പറയുന്നത്.. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഊഷ്മളത കുറയുമ്പോഴാണോ ഇങ്ങനെ സംഭവിക്കുന്നത്.. ഞാന്‍ അനിലിനെയും, മോളെയും ഓര്‍ത്തു. എനിക്കും നിരാശയുണ്ടോ... ഏയ്‌.. ഇല്ല... ഇല്ല.. ഞാന്‍ മനസിനെ തൃപ്തിപ്പെടുത്തി.

"നിക്കീ... സിദ്ധാര്‍ഥ് ഇതറിഞ്ഞാല്‍..., വേറെ ആളുകള്‍ ഇതറിഞ്ഞാല്‍.... ഇതൊരു അവിഹിത ബന്ധത്തിന്റെ നിഴലില്‍ ആവില്ലേ?"

"പോടീ കുരങ്ങെ..." അവള്‍ വീണ്ടും എന്‍റെ തലയില്‍ കിഴുക്കി. 
"നാട്ടുകാരെയും, ഭര്‍ത്താവിനെയും ഒക്കെ അറിയിച്ചിട്ടാണോ നമ്മള്‍ ഒരാളെ ഇഷ്ടപ്പെടുന്നത്? ഞങ്ങള്‍ക്ക് ഹിതമായ ഒരു ബന്ധം മറ്റുള്ളവര്‍ക്ക് അവിഹിതം ആകേണ്ട കാര്യം എന്ത്? എങ്കിലും നിന്‍റെ സമാധാനത്തിന് വേണ്ടി ഞാന്‍ ഒരു ഉറപ്പു തരാം. ഒരു ഇല്ലീഗല്‍ റിലേഷന്‍ ഷിപ്പ് ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഉണ്ടാവില്ല... അങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ അന്ന് നിക്കി ഈ ബന്ധം ഉപേക്ഷിക്കും, സത്യം.. നിനക്കറിയാമല്ലോ നിക്കി ഒരിക്കലും വെറും വാക്ക് പറയില്ല എന്ന്..?"

ശരിയാണ്. നിക്കി വെറും വാക്ക് പറയില്ല. എങ്കിലും എന്തോ... എനിക്കിത് അംഗീകരിക്കാന്‍ ആവുന്നില്ല.

"നീ അമേരിക്കയില്‍ ജനിക്കേണ്ടവള്‍ ആണ്. ഇവിടെ തെറ്റി വന്നതാ.." ഞാന്‍ എന്‍റെ അരിശം വാക്കുകളില്‍ ഒതുക്കി.

"പോടീ പൊട്ടീ.."
അവള്‍ പിന്നെയും എന്‍റെ തലയില്‍ കിഴുക്കി, ലാഘവത്തോടെ ഇറങ്ങി പോയി. പതിവ് പോലെ അവള്‍, അവളുടെ ടെന്‍ഷന്‍ എന്‍റെ തലയിലെക്കിട്ടു തന്നു. ഇന്ന് മുതല്‍ അവളുടെ ഉറക്കമല്ല , എന്‍റെ ഉറക്കമാണ് നഷ്ട്ടപ്പെടുന്നത്. എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. കുറച്ചു വെള്ളം എടുത്തു കുടിച്ചു. കുറച്ചു നടന്നു നോക്കി. രക്ഷയില്ല... എപ്പോഴും ടെന്‍ഷന്‍ താങ്ങാന്‍ പറ്റാതെ വരുമ്പോള്‍ ചെയ്യാറുള്ളതുപോലെ , ഞാന്‍ മൊബൈല്‍ എടുത്ത് അനിലിന്‍റെ നമ്പര്‍ കുത്തി. എന്‍റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കാന്‍ പറ്റിയ വേറെ ആരാണ് എനിക്കുള്ളത്...

Thursday, April 24, 2014

എന്റെ ചില ദുഖാന്വേഷണ പരീക്ഷണങ്ങള്‍ :)



ഞങ്ങളുടെ വസ്തുവിനോട് ചേര്‍ന്ന് ഒരു കുളം ഉണ്ട്. ഞങ്ങളുടെ വീട്ടുപേരില്‍ ആണ് ആ കുളം അറിയപ്പെടുന്നത്. അതില്‍ ഒന്നര ആള്‍ താഴ്ചയില്‍ വെള്ളം ഉണ്ട് . കുട്ടികാലത്ത് ഞങ്ങള്‍ കുറെ കൂട്ടുകാര്‍ ഒന്നിച്ച് നീന്താനും, കുളിക്കാനും കൂടും. അങ്ങനെ ഒരു ദിവസമാണ്, നീന്തിക്കൊണ്ടിരുന്ന എന്റെ കൂട്ടുകാരിക്ക് കുളത്തിന്റെ ആഴം നോക്കണം എന്ന് തോന്നിയത്. അവളുടെ അനിയത്തിയും, ഞാനും തുണി കഴുകിക്കൊണ്ട് നില്‍ക്കുകയായിരുന്നു. അവള്‍ ഞങ്ങളോട് പറഞ്ഞിട്ട് , രണ്ടു കയ്യും ഉയര്‍ത്തി താഴേക്കു മുങ്ങി.കൈ വെള്ളത്തിന്‌ മുകളില്‍ കാണാം. കുറച്ചു കഴിഞ്ഞു അവളുടെ മുഖം വെള്ളത്തിന്‌ മുകളില്‍ വന്നു, വീണ്ടും മുങ്ങി. ഒന്നുകൂടി പൊന്തിവന്നിട്ടു അവള്‍ മുങ്ങിയപ്പോള്‍ രംഗം പന്തിയല്ല എന്ന് മനസിലായി. ആ സമയത്ത് അമ്മ പശുവിനെ തീറ്റിക്കാന്‍ കുളത്തിന്റെ കരയില്‍ നില്‍പ്പുണ്ടായിരുന്നു. ചേട്ടന്‍ അതിന്റെ കിടാവിനെ കുളിപ്പിക്കുകയും.. അമ്മ എന്നോട് കുളത്തിലേക്ക്‌ ചാടി അവളെ പിടിച്ചു കയറ്റാന്‍ പറഞ്ഞു. അപ്പോഴേക്കും അവളുടെ അനിയത്തി കരയാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. കുളത്തിലേക്ക്‌ ചാടി നീന്തി അവളുടെ അടുത്തേക്ക് ചെന്നു. (ഒരാള്‍ മുങ്ങി മരിക്കാന്‍ തുടങ്ങുമ്പോള്‍ രക്ഷിക്കാന്‍ ചെല്ലുന്ന ആള്‍ നേരെ ചെന്നാല്‍ പണി കിട്ടും എന്നെനിക്ക് അന്നറിയില്ലായിരുന്നു ) ഞാന്‍ അവളുടെ കയ്യില്‍ പിടിച്ചതും, മറു കൈ കൊണ്ട് അവള്‍ എന്നെ ചുറ്റിപ്പിടിച്ച് കുളത്തിലേക്ക്‌ താഴ്ത്തി. അവള്‍ മുകളിലും, ഞാന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലും. കുതറി മാറാന്‍ ആവുന്നത് നോക്കിയിട്ടും നടന്നില്ല. (അതൊരു ധൃതരാഷ്ട്രാലിംഗനം ആയിരുന്നു. ) ഞാന്‍ മരണത്തിലേക്ക് മുങ്ങി മുങ്ങി പോകുന്നതായി എനിക്കനുഭവപ്പെട്ടു. ഞാന്‍ ബോധം കേട്ട് പോയി. (ഇപ്പോള്‍ എനിക്ക് ബോധം ഉണ്ടോ എന്ന് നിങ്ങള്‍ ചോദിക്കും. ഇപ്പോഴും ഇല്ല  ) ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ കുളത്തിന്റെ പടിയില്‍ കിടക്കുകയാണ്. മുകളില്‍ ദംഷ്ട്രകള്‍ ഉള്ള ഒരു മുഖം.. ഞാന്‍ രക്ഷിക്കാന്‍ പോയവള്‍... എനിക്ക് വീണ്ടും ബോധം പോയി...

പിന്നെ അമ്മ പറഞ്ഞാണ് എനിക്ക്, ഞാന്‍ രക്ഷപ്പെട്ട രീതി മനസിലായത്. അവള്‍ പിടിച്ചു മുക്കുമ്പോള്‍ കിട്ടിയ ഗ്യാപ്പില്‍ ഞാന്‍ അമ്മയെ വിളിച്ചിട്ട് "എനിക്ക് രക്ഷിക്കാന്‍ പറ്റില്ല അമ്മെ.. " എന്ന് നിലവിളിച്ചു പോലും. അപ്പോള്‍ ചേട്ടന്‍ ഓടി വന്നു കുളത്തില്‍ ചാടി ഞങ്ങളെ വലിച്ചു കരയില്‍ ഇട്ടു. ആ സമയത്ത് ഞങ്ങള്‍ ഏകദേശം നടുക്കായിരുന്നു. അതിനു ശേഷം ആഴമുള്ള ജലാശയം എനിക്ക് ഭയമാണ്. വെള്ളത്തില്‍ നിന്നും ഒരു ഭീകര ജീവി വന്നു എന്റെ കാലില്‍ പിടിച്ചു വലിച്ചു വെള്ളത്തില്‍ മുക്കും എന്നാണു എന്റെ മനസ്സില്‍ തോന്നുക. (കലയെക്കാള്‍ ഭീകര ജീവിയോ എന്ന് ചോദിക്കരുത് ) ആ ഭയം ഇപ്പോഴും എനിക്കുണ്ട്. അതിനു ശേഷവും വാശിക്ക് പലതവണ നീന്തിയിട്ടുണ്ട് എങ്കിലും ഇതെന്റെ മനസ്സില്‍ നിന്നും മായാത്ത ഒരു പേടിയായി ഇപ്പോഴും കൂടെയുണ്ട്.

മകനോട്‌..


തിരിഞ്ഞൊന്നു നോക്കീടുക
ഒരിക്കല്‍ കൂടി നീ..
ചവിട്ടിക്കുഴച്ചു,
കടക്കുമാ പാതകള്‍

യൌവ്വനത്തിളപ്പിന്റെ
നശ്വരതയില്‍
നിന്നിളം കാലുകളി-
ടറാതിരിക്കുവാന്‍
തിരിഞ്ഞൊന്നു നോക്കീടുക...

മകനെ...,
തീവ്ര പ്രതീക്ഷയാല്‍
നിന്നെ വളര്ത്തുമീ -
യച്ഛനുമമ്മയും..
ഒരു ചെറുകാറ്റാലീ
നാളമണയാതെ
കരുതണം,ഓരോചുവടും
പിഴയ്ക്കാതെ നോക്കണം...

സൗഹൃദം
നന്നെന്നു കരുതണ-
മെങ്കിലും
അളക്കാന്‍ കഴിയണം,
നെല്ലും പതിരും.
ഒന്നിടറിയാല്‍ തിരികെ
വരുത്തുവാനാവില്ല നിന്നെ,
നിനക്കു നഷ്ടപ്പെടും...

നാളെ നീയോരച്ഛനാകും വരെ
അസഹ്യമായ്‌ തോന്നാമീ-
സ്നേഹക്കരുതലുകള്‍..
അന്നുനിന്നുള്ളം
പിടയ്ക്കുമിതുപോലെ..
നന്നായ്‌ വരിക നീ
ഗുരുത്വം കളയാതെ...

Monday, March 10, 2014

വൈചിത്ര്യം

പാടത്തുപെയ്യുന്നു,
ചില്ലിന്മേലെന്നപോ-
ലര്ക്കന്റെ  തീവ്ര
പ്രഭാവത്തിന്‍ ശരമാരി.

കതിരറ്റ , അഴകറ്റ
നെല്ലിന്‍ തലപ്പത്ത്‌
 തീഷ്ണതയോടെ ചുഴറ്റുന്ന
 തീച്ചുടില്‍
വെന്തെരിയുന്നൊരീ
നാടിന്‍ പ്രതീക്ഷയും..

വരളുന്ന, വാടുന്ന
നാമ്പിലൊരിത്തിരി-
ക്കനിവിന്റെയീര്പ്പ-
 കണംപോലുമില്ലാതെ,
ചൂടേറ്റു വാടുന്നു
സസ്യ ലതാദികള്‍.

നീരറ്റു കേഴുന്ന
നദിയുടെ മാറിലൂ-
ടെരിയുന്ന ചൂടിന്റെ
കിരണങ്ങളൂഴ്ന്നാര്ത്തു-
പടരുന്നു, പിളരുന്നു
ഭൂതലമൊട്ടാകെ....


സര്‍വ്വതും  ചുട്ടെരിച്ചുനില്ക്കുമീ-
 സൂര്യന്റെ മുന്നിലോ നമ്രമുഖി-
സൂര്യകാന്തി നീ നില്പ്പൂ
ഹന്ത കടാക്ഷത്തിനായ് !

Friday, February 28, 2014

ഞാന്‍ മറ്റെന്തുചെയ്യണമായിരുന്നു...


പഴുപ്പിച്ച 
ഇരുമ്പുദണ്ഡാണ് 
തേടിയത്‌.
പക്ഷെ 
ഉള്ളില്‍ പഴുത്തത്രയും 
അഗ്നി, 
അടുപ്പിലുണ്ടായിരുന്നില്ല. 
മുന്നില്‍ 
നിസ്സഹായതയുടെ 
വിതുമ്പലെ കണ്ടുള്ളൂ.. 
അവളെ ഞാന്‍,
നന്നായി വസ്ത്രം- 
ധരിപ്പിച്ചിരുന്നു. 
കൊഴുപ്പുള്ള ആഹാരത്തിന്റെ 
കൊഴുപ്പില്ലാത്ത,
ഇളം മേനിയില്‍
അവനു കാമവെറിയെങ്കില്‍ 
നാളെ, 
പണക്കൊഴുപ്പില്‍ 
അവന്‍ കൊഴുക്കാതിരിക്കാന്‍, 
മറ്റൊരഞ്ചു വയസുകാരിയില്‍ 
ഭോഗതൃഷ്ണയെഴാതിരിക്കുവാന്‍..
......................................

ഞാന്‍ മറ്റെന്തു-
ചെയ്യണമായിരുന്നു...

Thursday, February 13, 2014

തിരികെ നീ വന്നീടുമോ..

മുറിവേറ്റ മുരളിക തേങ്ങുന്നു മെല്ലെ ,
കണ്ണാ നീയെവിടെ..
കാളിന്ദീതീരവും, ഗോവര്‍ദ്ധനവും നീ
തെല്ലും മറന്നുപോയോ..
കണ്ണാ,
തിരികെ നീ വന്നീടുമോ..

പ്രിയസഖി രാധയെ
മറന്നുവോ കണ്ണാ ഈ
ഗോപികമാരെയും
മറന്നുപോയോ
മധുരയിലെത്തിയാല്‍
തിരികെ വരുമെന്ന
വാക്കും മറന്നുപോയോ
കണ്ണാ,
തിരികെ നീ വന്നീടുമോ..

 ശരറാന്തല്‍ തിരിയിലെ
നിറദീപം പോലെയെന്‍
ഓര്‍മ്മകള്‍ പെയ്തിടുന്നു
വൃന്ദാവനത്തിലെന്‍
മാനസം പായുന്നു,
മയിലുകളാടിടുന്നു
കനവില്‍
കുയിലുകള്‍ പാടിടുന്നു..
കണ്ണാ,
തിരികെ നീ വന്നീടുമോ..

ഓര്‍മ്മകളോര്‍മ്മക-
ളെന്നെ തളര്‍ത്തുന്നു
കൃഷ്ണാ നീയെവിടെ..
പ്രിയസഖി രാധയെ
ഒരുനോക്കു കാണുവാന്‍
ഇനിയും വരാത്തതെന്തേ
കണ്ണാ,
തിരികെ നീ വന്നീടുമോ..