Wednesday, July 8, 2015

അമ്മ...


ജ്വരക്കിടക്കയില്‍
കറുത്തരാത്രികള്‍
കരിമ്പടങ്ങളാല്‍
പുതച്ചുമൂടവേ
വിറച്ചു പൊങ്ങുന്ന
കനച്ച സ്വപ്‌നങ്ങള്‍
മനസിനുള്ളിലായ്‌
പുളഞ്ഞു നീന്തുന്നു
തുറിച്ച കണ്ണുകള്‍
വിടര്‍ന്ന ദംഷ്ട്രകള്‍
കുനിഞ്ഞമരുന്നു
കഴുത്തിനാഴത്തില്‍..
പിടച്ചുരുണ്ടു ഞാ-
നലറി മാറുവാന്‍
കഴിഞ്ഞതില്ലയെന്‍
സ്വരമമര്‍ന്നുപോയ്
നനുത്ത ചുണ്ടുക-
ളമര്‍ന്നു നെറ്റിയില്‍
"പനിച്ചുവോ"യെന്നോ-
രലിഞ്ഞ ചോദ്യവും..
തുറന്ന കണ്‍കളില്‍
പതിഞ്ഞോരാമുഖം
മൃദുല ചുംബനം
കുളിര്‍മ്മയേകുമ്പോള്‍
കുറുനിരമെല്ലെ യൊതുക്കി
എന്നെയൊന്നമര്‍ത്തി, ചേര്‍ത്തമ്മ
മൊഴിഞ്ഞു മെല്ലവേ
"ഭയപ്പെടേണ്ട"ഞാ-
നരികിലുണ്ടല്ലോ...

Tuesday, April 14, 2015

ജീവിതം

അമ്മയുടെ കണ്ണ് വെട്ടിക്കാന്‍ സ്വല്പം പ്രയാസം തന്നെ. ഇടയ്ക്കിടെ അമ്മയുടെ കണ്ണുകളിലെ തീഷ്ണത കള്ളത്തരം കണ്ടുപിടിക്കുമോ എന്ന് ഭയപ്പെട്ടു.

"നീ എവിടെയായിരുന്നു അജോയ്..? "
"അമ്മേ.... ഞാന്‍ ക്ലബില്‍..."
"ഉം... കേറിപ്പോ..."

അമ്മയ്ക്ക് ഒരുമ്മ കൊടുക്കാന്‍ തോന്നി അജുവിന്. അല്ലെങ്കില്‍ വേണ്ടാ. അമ്മയ്ക്ക് സംശയം തോന്നണ്ടാ.

അജോയ് പോകുന്നത് നോക്കി നിന്ന ഊര്‍മ്മിളയ്ക്ക് നേരിയ ആശങ്ക തോന്നി. അവന്‍ ഇപ്പോള്‍ സ്ഥിരമായി പുറത്തുപോയി വൈകിയാണ് വരുന്നത്. വന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാറില്ല. നേരെ കിടപ്പുമുറിയില്‍ പോയി കതകടയ്ക്കും. പഠനത്തില്‍ വല്ലാതെ ഉഴപ്പുന്നുണ്ടോ എന്നും സംശയം. ആശങ്കകള്‍ പങ്കുവെക്കാന്‍ ആരുമില്ലല്ലോ. അവന്റെ അച്ഛനോട് പറഞ്ഞാല്‍ തീര്‍ന്നു.. ക്ഷിപ്ര കോപിയായ അദ്ദേഹം കാര്യങ്ങള്‍ വഷളാക്കികളയും...

ഊര്‍മ്മിളയ്ക്ക് കണ്ണുനിറഞ്ഞു.വളരെ വാല്‍സല്യത്തോടെ വളര്‍ത്തുകയാണ് അജുവിനെ. ഒറ്റ മകന്‍. പഠനത്തില്‍ അതിസമര്‍ത്ഥന്‍. എന്തൊക്കെ പ്രതീക്ഷകളാണ് അവനില്‍ ഉള്ളത്.. 

അജുവിനു കിടന്നിട്ട് ഉറക്കം വന്നില്ല. തെറ്റാണോ ചെയ്യുന്നത്.. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബിയര്‍ രുചിച്ചു നോക്കുന്നത്. ആ കവര്‍പ്പു കലര്‍ന്ന പാനീയത്തിന് എന്തത്ഭുതം സൃഷ്ടിക്കാന്‍ കഴിയും എന്നവനു മനസിലായില്ല. എന്നാല്‍ പിറ്റേന്നും കഴിക്കാന്‍ തോന്നി. അങ്ങനെ പലതവണ. ഇപ്പോള്‍ ബിയര്‍ അവനെയല്ല, അവന്‍ ബിയറിനെ കാത്തിരിക്കാന്‍ തുടങ്ങി.

പിറ്റേന്ന് അല്പം വൈകിയാണ് അവന്‍ ഉറക്കമുണര്‍ന്നത്. സുഹൃത്തിനു ലൈന്‍ ഒത്തു വന്നതിന്റെ ആഘോഷമായിരുന്നു ഇന്നലെ. അവളെ എങ്ങനെ വളച്ച് മുതലാക്കാം എന്ന് കൂട്ടുകാരനെ ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ഇരുന്ന് "കഴിച്ചത്" അല്പം കൂടിപ്പോയി.

അവന്‍ വേഗം കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു.
ഊര്‍മ്മിള അന്ന് ഓഫീസില്‍ പോയില്ല.ബെഡ് റൂമില്‍ ഒന്ന് പരതി. മുറി അലങ്കോലപ്പെട്ടു കിടക്കുന്നു. അടുക്കും, ചിട്ടയും ചര്യയാക്കി കൊണ്ടുനടന്നവനാണ്.പുസ്തകങ്ങള്‍ ചിലത് താഴെ കിടക്കുന്നു. മേശ തുറന്നു നോക്കിയപ്പോള്‍ കണ്ട ചില മാഗസിനിലെ ചിത്രങ്ങള്‍ അവരില്‍ അറപ്പുളവാക്കി.മുഷിഞ്ഞു നാറിയ തുണികള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നു.
അവന്‍ തുണിയും കഴുകാറില്ലേ.... ഇതുവരെ ഒന്നും അവനോടു പറഞ്ഞു ചെയ്യിപ്പിക്കേണ്ടി വന്നിട്ടില്ല. ഒന്നിനും ആശങ്കപ്പെടേണ്ടിയും വന്നിട്ടില്ല. അവര്‍ കാലുകൊണ്ട് ആ തുണി അല്പം നീക്കി. ഒരു ശബ്ദം കേട്ടു നോക്കിയപ്പോള്‍ കണ്ടത് രണ്ട് ബിയര്‍കുപ്പികള്‍ .

എത്ര നാളായി അവന്‍ ഇത് തുടങ്ങിയിട്ട്...ഊര്‍മ്മിളയ്ക്ക് സങ്കടം അടക്കാനാകുന്നില്ല. മകനുവേണ്ടി ജീവിക്കുകയാണ് അവന്റെ അച്ഛന്‍. യാതൊരു ദുശീലവും അദ്ദേഹത്തിനില്ല. അദ്ദേഹം ഇതറിഞ്ഞാല്‍.. 

ഊര്‍മ്മിളയ്ക്ക് പെട്ടന്ന് അമ്മയെ കാണണം എന്ന് തോന്നി. വല്ലാത്ത ഒരു നഷ്ടബോധം, നിരാശ എല്ലാം അവരെ ബാധിച്ചു. തന്റെ മടിയില്‍ കിടന്നു കൊഞ്ചി കരഞ്ഞും, ചിരിച്ചും, കൈപിടിച്ചും തന്റെ കണ്മുന്നിലൂടെ വളര്‍ന്ന കുഞ്ഞ്...... 

അമ്മയെ ഫോണില്‍ വിളിച്ച് ഊര്‍മ്മിള ഉറക്കെ കരഞ്ഞു. സങ്കടങ്ങളും പരാതികളും ഒക്കെ അവള്‍ അമ്മയുമായി പങ്കുവെച്ചു. അമ്മയുടെ ഉപദേശം അനുസരിച്ച് അജുവിന്റെ സ്കൂളില്‍ നിന്നും, ഊര്‍മ്മിളയുടെ ഓഫീസില്‍ നിന്നും രണ്ടാഴ്ചത്തെ അവധിയെടുത്ത് ഊര്‍മ്മിളയുടെ സ്വന്തം സ്ഥലമായ കഴക്കൂട്ടത്തേക്ക് പോകാന്‍ തീരുമാനിച്ചു. അമ്മവീട്ടില്‍ പോകുന്നത് അജുവിനു പ്രിയങ്കരമാണ്. സ്നേഹനിധിയായ അമ്മൂമ്മ, മാമന്മാര്‍, കസിന്‍സ്‌..എന്നാല്‍ ഇപ്പോള്‍ അവന്‍ എതിര്‍ത്തു. അവന് ഒരാഴ്ച മാറിനില്‍ക്കാന്‍ വയ്യ.
ശാസനയോടെ സമ്മതിപ്പിച്ച് ഊര്‍മ്മിള അജുവുമായി കഴക്കൂട്ടത്തെത്തി. അമ്മയുമായി ആലോചിച്ച്, ഊര്‍മിള അവനുമായി ഒരു യാത്ര പുറപ്പെട്ടു. ബന്ധുക്കളെ കുറച്ചു പേരെ സന്ദര്‍ശിച്ചിട്ട് അവര്‍ ഒരു പരിചയക്കാരനെ കാണാന്‍ വേണ്ടി RCCയില്‍ എത്തി. അയാളെ കണ്ടു സംസാരിച്ചതിനു ശേഷം ,കുട്ടികള്‍ക്കായുള്ള കാന്‍സര്‍ വിഭാഗത്തിലൂടെ അവര്‍ അവനെയും കൂട്ടി നടന്നു. തീരെ ചെറിയ കുട്ടികള്‍ മുതല്‍ വായ മൂടിക്കെട്ടിയും, തല മൊട്ടയടിച്ചും അവിടെയുണ്ട് . അസുഖത്തെ കുറിച്ച് ഒന്നുമറിയാത്ത കുരുന്നുകള്‍ അമ്മമാരുടെ മടിയിലിരുന്ന് കളിക്കുന്നു. ചിലര്‍ അമ്മമാരുടെ മാറില്‍ തളര്‍ന്നു മയങ്ങുന്നു. ദുഃഖം ഖനീഫവിച്ച്, നിറകണ്ണുകളുമായി മക്കളെ ചേര്‍ത്തുപിടിച്ചിരിക്കുന്ന മാതാക്കളെ കണ്ട് അജുവിന് പൊട്ടിക്കരയാന്‍ തോന്നി. അവന്‍ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചു.


തൊട്ടപ്പുറത്ത് അന്നനാളത്തില്‍ കാന്‍സര്‍ വന്ന 18 വയസുകാരന്‍, പേക്കോലം പോലെ തോന്നിച്ചു. പതിനാലു വയസില്‍ തുടങ്ങിയ മദ്യപാനവും, തമ്പാക്കും കൊണ്ടെത്തിച്ചതാണ് അവനെ ഇവിടെ. അവന്റെ അമ്മ അവന്റെ നെഞ്ച് തിരുമ്മിക്കൊടുക്കുന്നു.മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്ന ആ ചെറുപ്പക്കാരന്റെ പ്രകാശമറ്റ കണ്ണുകള്‍ അജുവില്‍ നടുക്കമുണ്ടാക്കി. ആ അമ്മയുടെ കരച്ചില്‍ അവന്റെ നെഞ്ചകം പൊള്ളിച്ചു. അലറിക്കരഞ്ഞുകൊണ്ട് അവിടെ നിന്നുമിറങ്ങിയോടുവാന്‍ അജു ആഗ്രഹിച്ചു.

"അമ്മേ....... " ഇടറിയ ശബ്ദത്തില്‍ അജു വിളിച്ചു. "മതിയമ്മേ... എനിക്കെല്ലാം മനസിലായി. അമ്മയ്ക്ക് എല്ലാം മനസിലായി എന്നും എനിക്കറിയാം. ഞാന്‍ ഇനി ഒരിക്കലും തെറ്റ് ചെയ്യുകയില്ല.എന്റമ്മയെ ഇനി ഒരിക്കലും ഞാന്‍ വിഷമിപ്പിക്കുകയല്ല. സത്യം അമ്മേ... "

സങ്കടം കൊണ്ട് തളര്‍ന്നുപോയ അമ്മയെ ചേര്‍ത്തുപിടിച്ച് തിരിഞ്ഞുനടക്കുമ്പോള്‍ അജോയ് എന്ന പതിനേഴുകാരന്‍ തന്റെ തീരുമാനം മനസ്സില്‍ അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. തന്റെ ജീവിതം ഇനി അമ്മയ്ക്ക് വേണ്ടി...., അച്ഛന് വേണ്ടി.., സമൂഹത്തിനു വേണ്ടി...

Saturday, February 7, 2015

അച്ഛന്‍ എന്ന അപ്പൂപ്പന്‍

അച്ഛന്റെ പേരെന്ന കോളത്തിലാദ്യമായ്‌
അക്ഷരം ഒന്നു വിറച്ചു
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാലവള്‍
ആ നൊമ്പരം പൂഴ്ത്തിവെച്ചു


അച്ഛനില്ലാതെ ജനിച്ചവള്‍....
കോളത്തില്‍ അക്ഷരക്കൂട്ട്‌ ചിതറി
കുഞ്ഞു വിരലുകള്‍ അപ്പോഴും അമ്മതന്‍
കണ്ണീരിനുപ്പു രുചിച്ചു


നീറുന്ന നെഞ്ചിന്‍ പിടച്ചിലിലൂടവള്‍
ചതുരക്കളങ്ങളില്‍ തൊട്ടു
വിറയ്ക്കും വിരലുകള്‍ മെല്ലെ ചലിച്ചതി-
ലക്ഷരം കുത്തി നിറച്ചു


അച്ഛന്റെ പേരുതന്നപ്പൂപ്പനാകുമ്പോള്‍
ആരെപ്പഴിക്കും കുരുന്ന്
അമ്മമിഴികള്‍ നിറഞ്ഞോഴുകുമ്പോഴാ
കുഞ്ഞു മിഴിയും നിറയും...


നാളെയവളുടെ പൈതൃകം കൈചൂണ്ടി
അലറിപ്പിടച്ചു നില്‍ക്കുമ്പോള്‍
അന്തിച്ചുനില്‍ക്കുന്ന കൊച്ചു കനവുകള്‍
നൊമ്പരം പൂണ്ടു കരയും


ഇരുകാലിലൊരുജന്മം നാല്‍ക്കാലിയാകുമ്പോള്‍
പെണ്ണുടല്‍ പൊള്ളിപ്പിടയും
ജീവിതപ്പാതയിലൊറ്റയ്ക്കു നീങ്ങുമ്പോള്‍
താങ്ങിനായ്‌ കാണുമോ ദൈവം..

Friday, December 26, 2014

അപഥം

മാധവിന്റെ മനസ്സില്‍ നിന്നും അരുന്ധതിയുടെ രൂപം മാറുന്നതേയില്ല. കണ്ട കാഴ്ച ആരോടും പറയാനും ആവുന്നതല്ലല്ലോ. തിരികെ നടക്കുമ്പോള്‍ തൊണ്ടയിലെ വെള്ളം വറ്റുന്നത് അവനറിഞ്ഞു.
എല്ലാ പതിനാലു വയസുകാര്‍ക്കും ഇങ്ങനെയാണോ തോന്നല്‍ ഉണ്ടാവുക? താന്‍ ചീത്തയാണോ….? അവന്റെ കുഞ്ഞു മനസ്സില്‍ ആശങ്ക തോന്നി. ഇടവഴിയിലൂടെ വെറുതെ നടന്നതാണ്. ചെന്നെത്തിയത് കുളക്കരയിലേക്കും. നോക്കിയപ്പോള്‍ അരുന്ധതി ഏട്ടത്തി കുളിക്കുകയാണ്. തിരികെ നടക്കാന്‍ തുടങ്ങിയെങ്കിലും കണ്ണുകള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. തെറ്റു ചെയ്യുന്ന കുട്ടിയുടെ ഭാവത്തോടെ അവന്‍ അവിടെ നിന്നു. മുങ്ങാന്‍ ഇറങ്ങിയ ഏട്ടത്തി അപ്രതീക്ഷിതമായി ഒന്ന് ചരിഞ്ഞ്, ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു അല്പം താഴേക്കു പോയെങ്കിലും ഉടന്‍ തന്നെ അവരതില്‍ കയറിപ്പിടിച്ച് പൂര്‍വ്വസ്ഥിതിയിലാക്കി. എന്നാല്‍ മാധവിന്റെ മുന്നില്‍ അല്പനേരത്തേക്ക് അനാവരണം ചെയ്യപ്പെട്ട മാറിടം അവനില്‍ മിന്നായം പോലെ ഒരു രോമാഞ്ചമുണ്ടാക്കി.
കൂടുതല്‍ നില്‍ക്കാന്‍ തോന്നിയില്ല. മനസ് ഭ്രാന്തമായി, ഒരു കുതിരെയേ പോലെ മുന്നോട്ടു കുതിക്കാന്‍ തുടങ്ങി. ശാസിച്ചെങ്കിലും പിടി തരാതെ ഓടുകയാണ് മനസ്…….. അവന്റെ കൊച്ചു മനസ് ഫാന്ടസിയിലും, റിയാലിറ്റിയുടെ വിവേകത്തിലും കിടന്നു വട്ടം ചുറ്റാന്‍ തുടങ്ങി. ഏട്ടന്റെ ഭാര്യയാണ്, ഏട്ടത്തിയമ്മയാണ്, അമ്മയുടെ സ്ഥാനത്ത്‌ കാണേണ്ടവർ ആണെന്ന് റിയാലിറ്റിയും……………….. അമ്മയല്ലല്ലോ, വെറും ഒരു പെണ്ണെന്നു ഫാന്റസിയിലും……..
ക്ലാസിലെ മുതിര്‍ന്ന കുട്ടികള്‍ പെണ്‍കുട്ടികളെക്കുറിച്ച് പറയുന്ന അശ്ലീല കമന്റുകള്‍, തമാശകള്‍ ഒക്കെ അവന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞു. അന്നൊക്കെ അത് മ്ലേച്ചം എന്ന് കരുതി, അവന്മാര്‍ വൃത്തികെട്ടവന്മാര്‍ എന്ന് വിചാരിച്ച് അകറ്റി നിര്‍ത്തുകയും ചെയ്തു…. പക്ഷെ ഇപ്പൊ.. ഒരു പെണ്ണുടല്‍ ആണ്‍ മനസ്സില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങള്‍ എത്രയെന്ന് അവനും അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒപ്പം ചിലപ്പോഴെങ്കിലും വികാരത്തെ മറി കടന്നെത്തുന്ന വിവേകം അവനെ ആശങ്കപ്പെടുത്തുകയും ചെയ്തു.
മാധവ്‌ ചുറ്റിത്തിരിഞ്ഞു വീട്ടില്‍ ചെന്നു കയറി. മനസ്സാകെ ചൂടു പിടിച്ചിരിക്കുന്നു. തല തണുക്കുന്നത് വരെ അവന്‍ ഷവറിനു കീഴില്‍ നിന്നു. മനസ്സില്‍ വീണ്ടും പഴയ ദൃശ്യം തെളിഞ്ഞു വരികയാണ്. ഒപ്പം പാപബോധവും. അവന് മനസ്സില്‍ വല്ലാത്ത ഭാരം തോന്നി. അടക്കാനാവാത്ത വേദന തോന്നി അവന്. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. തനിക്ക് 7 വസയുള്ളപ്പോള്‍ അമ്മയുടെ സ്ഥാനത്ത്‌ വന്നു കയറിയതാണ് അരുന്ധതി ഏട്ടത്തി. അമ്മ നഷ്ടപ്പെട്ടതിന്റെ വേദന അറിയിക്കാതെ സ്വന്തം മകനെ പോലെ കണ്ട എട്ടത്തിയെക്കുറിച്ച് തന്റെ മനസ്സില്‍ തോന്നിയ പടു വിചാരങ്ങള്‍ ഓര്‍ത്ത് അവന്‍ തേങ്ങിക്കരഞ്ഞു. അത് തന്റെ ഏട്ടത്തി അല്ല, അമ്മ തന്നെയാണ്. “എന്റെ അമ്മ..” അവന്‍ പിറുപിറുത്തു.
“മോനൂട്ടാ….” മാധവ്‌ ഞെട്ടി. ഏട്ടത്തി വിളിക്കുന്നു. അവന്‍ തല മെല്ലെ കുടഞ്ഞു.
“എന്തോ…”
“മോനേ……………… എത്ര നേരമായി നീ ഷവറിനു താഴെ………….. പനി പിടിക്കില്ലേ..?”
മാധവിന് വീണ്ടും കരച്ചില്‍ വന്നു. അവന്‍ വേഗം ഇറങ്ങി. മടിച്ചു മടിച്ച് അവന്‍ എട്ടത്തിയുടെ അരികിലേക്ക് ചെന്നു.
“എന്താ മോനേ, മുഖം വല്ലാതെ.. എന്തു പറ്റി..?”
“ഞാന്‍…. ഞാന്‍ അമ്മയെന്ന് വിളിച്ചോട്ടെ? ഞാന്‍ സ്വന്തം മോനല്ലേ? എന്റെ അമ്മയല്ലേ..? ”
അവന്‍ പൊട്ടിക്കരഞ്ഞു.
“മോനൂട്ടാ…” അരുന്ധതി അവനെ ചേര്‍ത്തു പിടിച്ചു. ” നീയെന്റെ സ്വന്തം മോന്‍ തന്നെയാ. അല്ലാന്ന് നിനക്ക് തോന്നിയോ? ഇപ്പൊ എന്താ ഉണ്ടായത് അതിനുമാത്രം ? ഒന്നൂല്ലടാ… കരയാതെ… ”
അരുന്ധതി തന്റെ നിറഞ്ഞ മിഴികള്‍ പുറം കയ്യാലൊപ്പി. മാധവ്‌ അമ്മയുടെ സ്നേഹത്തില്‍ അലിഞ്ഞ് ഒരു പിഞ്ചുപൈതലായി മാറി.

Thursday, December 11, 2014

യൂദാസ്


നീ
കറുത്ത വാക്കിനെ വെള്ളപുതപ്പിച്ച,
സ്നേഹത്തെ മുപ്പതു വെള്ളിക്കാശിന്
ഒറ്റി കൊടുത്ത യൂദാസ്..

ഞാന്‍
നീ നെയ്ത വലയിലേക്ക്
പലപ്പോഴും അറിയാതെയും,
ചിലപ്പോള്‍ അറിഞ്ഞും
അരികിലേക്കു വന്ന
ഒരു വെറും കീടം

നിന്റെ സൌഹൃദസാമീപ്യം നെയ്തെടുത്ത
സാഹോദര്യ മൂടുപടം
എന്റെമേലൊരു കരിമ്പടം
തീര്ത്തപ്പോഴും,
അറിഞ്ഞില്ല
നിന്റെ മഞ്ഞച്ചിരിയിലെ കറ,
വാക്കുകളിലൊളിഞ്ഞ
ചതിയുടെ നാറ്റം ,
കൌടില്യ ചിന്തയാല്‍
നീ തീര്ത്ത
ചങ്ങലപ്പൂട്ടുകള്‍..

നീ മുപ്പതു വെള്ളിക്കാശിന്
സാഹോദര്യത്തെ വ്യഭിചരിച്ച
യൂദാസ്....

നിന്റെ ആകുലതകളും,സന്തോഷവും
എന്റേതാക്കി,
ഞാന്‍ നിനക്ക് തീറെഴുതിയ,
 വിശ്വാസത്തെ
എന്നോടോപ്പം നീ
നരകക്കുഴിയിലെറിഞ്ഞപ്പോള്‍
ഞാനൊഴുക്കിയ രക്തക്കണ്ണീരില്‍
നിന്റെ വംശാവലി
ഗതികിട്ടാതെ അലയാതിരിക്കുവാന്‍
രക്ഷാബന്ധങ്ങള്‍ എത്ര ധരിച്ചാലും
മതിയാവില്ല യൂദാസ്
പകരം
നിന്റെ മജ്ജയിലലിഞ്ഞ
ചതിയുടെ മാറാല
ആ പഴുത്ത് വീര്ത്ത് മനസ്സില്‍ നിന്ന്
വലിച്ചെറിയുക..

Tuesday, November 11, 2014

മണല്‍ നനയ്ക്കാത്ത തിരകൾ


നീ
ഒരു കടല്‍ പോലെ..
മണല്‍ ചിറകുകളെ
നനുത്തകയ്യാല്‍ തഴുകുന്ന
തിര പോലെ..


ഇളകുന്ന കടലല
നിന്റെ മനസിനെ ഓര്‍മ്മിപ്പിക്കും
ചിലപ്പോള്‍ ശാന്തമായും
ചിലപ്പോള്‍
രൌദ്രമായും..


ആഴക്കടലിലെ തിരപോലെ
എന്റെ മനസ്
തീരത്തമങ്ങുന്ന,നിന്റെ മണമുള്ള
മണല്ത്തരികളെ ചുംബിക്കാന്‍
അവയ്ക്കാകുന്നില്ല.


വേലിയിറക്കത്തില്‍
തിരകളുടെ തലോടലേല്ക്കാത്ത
വരണ്ട മണല്ത്തരികള്‍
എന്റെ ദു:സ്വപ്നങ്ങളാണ്
ഓരോ വേലിയേറ്റവും
സ്വപ്നം കണ്ട്,
വിരിയാന്‍ കാത്തിരിക്കുന്ന
മണല്‍ മൊട്ടുകള്‍ ..

ഓണം



മുനിഞ്ഞു കത്തുന്ന
പാട്ടവിളക്കിന്‍ ചാരെ
കുനിഞ്ഞ മുഖം താങ്ങി
മെലിഞ്ഞ, വളക്കൈകള്‍.


വരണ്ട കണ്‍കളില്‍
നിലച്ച നിലവിളി,
ചുണ്ടാല്‍ മറച്ചിരിക്കും
നരച്ച പേക്കോലം


ആശകള്‍ ചേര്‍ത്തു നെയ്ത
കൊച്ചു പൂക്കളത്തില്‍
മിഴികള്‍ നട്ടു വെച്ച്
ചെറിയ കുരുന്നുകള്‍


ഇഴഞ്ഞു നീന്തിയപോല്‍
ഇരുട്ടത്തൊരു രൂപം
തെറിച്ചു വീഴുന്നുണ്ട്
തെറി കഷണങ്ങള്‍...


പൂക്കളത്തില്‍ നിന്നും
പറിച്ചെടുത്ത,
പകച്ച കണ്ണുകള്‍,
കാണ്മൂ ചിതറിയ
ഓണവറ്റുകള്‍..