Wednesday, March 6, 2013

പെണ്ണ്


പെണ്ണുടലിന്
അഴകല്ല,
മറിച്ച്
പരുക്കന്‍ പാറപോലെ
കൂര്‍ത്തുമൂര്ത്ത
മുനകള്‍,
വരണ്ട നദിപോലെ
താഴ്വാരങ്ങള്‍,
ഉണങ്ങിയ മരം പോലെ
വരണ്ടതൊലി....
അവളുടെ നിമ്ന്നോതങ്ങളില്‍
വിഷംനിറച്ച കാരമുള്ളുകള്‍
ഉണ്ടാവണം.
ആസക്തിമൂത്ത്,
കടന്നു പിടിക്കുന്ന
കീചകന്റെ തലവെട്ടാന്‍
ഉരുക്കുഹൃദയവും വേണം.

Thursday, January 24, 2013

ബുദ്ധി.


മിണ്ടാതിരിക്കുന്നതാണ് ഭംഗി.
ഒരു വശത്ത്
പേറ്റുനോവിന്റെ
കണക്ക് പറഞ്ഞുപറഞ്ഞ്
ഉമിനീര് വറ്റിയിട്ടും,
ഉറവ വറ്റാത്ത കണ്ണുകള്‍.
മറു വശത്ത്
ലാഭ നഷ്ടങ്ങളുടെ
കണക്കെടുപ്പ് നടത്തി,
നഷ്ടം മാത്രമെന്ന്-
വിലയിരുത്തി
നല്ല പാതി.

നിസ്സംഗതയുടെ
പേറ്റന്റ് തനിക്കെന്ന മട്ടില്‍
പാളവിശറി വീശി
ഈച്ചയെ ഓടിക്കുന്നു
ആയുധ നഷ്ടപ്പെട്ട
സൈന്യാധിപന്‍.

ടി വിയിലും, കമ്പ്യൂട്ടറിലും
ജീവിതം തിരയുന്ന
മകന്‍...
കറന്റുപോയാല്‍
മയക്കുമരുന്നിന-
ടിമപ്പെട്ടവനെപ്പോലെ
ചേഷ്ടകള്‍.

എല്ലാം കണ്ടിട്ടും
ഒന്നും മനസിലാകാതെ
ഞാനും.
മിണ്ടാതിരിക്കുന്നത്
തന്നെയാണ് ബുദ്ധി.

Thursday, January 17, 2013

എന്റെ മകനോട്‌


മകനേ...
അമ്മ ചെല്ലുന്നത് കേള്‍ നീ
അനിയത്തിയിതു-
നിന്റെ കൂടപ്പിറപ്പ്.
നിന്റെ ജീവന്റെ,
രക്തത്തിന്റെ,
മജ്ജയുടെ,
പ്രജ്ഞയുടെ നേര്‍പകുതി...
അണയാതെ കാക്കണം
നീയീ പൊന്‍വിളക്കിനെ..

അപ്പുറത്തായ്‌ നില്‍പ്പൂ
അവളും, നിന്റെ പെങ്ങള്‍...
ശരീരം മാത്രമല്ലതവളില്‍
മനസുണ്ട്,
വികാരമുണ്ട്,
സ്നേഹമുണ്ട്,
ത്യാഗമുണ്ട്,
ദയയുണ്ട്...

നിന്റെയീ
കരുത്തുറ്റ കൈകള്‍,
ദൃഡമാര്‍ന്ന ശരീരം,
ചപലമാകാത്ത വികാരം
നയിക്കട്ടെ ലോകം.

Thursday, January 10, 2013

യുദ്ധം




നീ
ഒരു യുദ്ധക്കളത്തിലാണ്.
കയ്യില്‍ ആയുധങ്ങള്‍
ഒളിപ്പിച്ചു പിടിച്ചും,
നിന്ദയുടെ 
കൂര്‍ത്ത ശരങ്ങള്‍
ഇടയ്ക്കിടെ വര്ഷിച്ചും.

ചിലപ്പോള്‍ നീ,
കൌരവ പക്ഷത്തും,
മറ്റു ചിലപ്പോള്‍
പാണ്ഡവ പക്ഷത്തും.
ശിഖണ്ടിയെ
മുന്നില്‍ നിര്‍ത്തി,
നീ വര്‍ഷിക്കുന്ന-
വാക്ക്‌ ശരങ്ങള്‍
പ്രതിരോധിക്കാനാവാതെ
ഞാന്‍ നിസ്സഹായനാകുന്നു.

ചോരയൊഴുക്കങ്ങള്‍
ഭയന്ന്,
തുറിച്ച കണ്ണുകളുമായി,
രണ്ടാത്മാക്കള്‍
ഒഴുകി നടക്കുന്നു.
ഞാന്‍
മൌന വാല്മീകത്തിലും.

Thursday, December 27, 2012

ഒരു വിലാപം


മലമുകളില്‍ നിന്നും
സുഗന്ധം പേറിയിറങ്ങിയ
എനിക്ക്
ഇന്നുറങ്ങാനാവുന്നില്ല .

കാനനത്തിന്റെ
മാസ്മരികതയില്‍
മയങ്ങിയിരുന്ന
എന്റെ കണ്ണുകളില്‍
അശാന്തിയുടെ-
 തിമിരം ബാധിച്ചിരിക്കുന്നു.

നാസികയില്‍
പഴകിയ ചോരയുടെ,
അഴുകിയ വാക്കുകളുടെ
കെട്ട മണം.

ആത്മഹത്യ ചെയ്യുന്ന-
കുന്നുകള്‍,
വിഷം പേറി,
നുരയും പതയും വന്ന്,
കിതച്ചും, വലിച്ചും
മരണത്തെ പുല്‍കുന്ന
പുഴകള്‍...

ഓടി രക്ഷപ്പെടണമെന്നുണ്ട്
ആഞ്ഞു നടക്കുമ്പോള്‍
മരങ്ങള്‍ കുലുങ്ങി വിറയ്ക്കുന്നു.
ഭ്രാന്തമായി ഓടിപ്പോയാലോ...
വേണ്ടാ..., ഇന്ന് വേണ്ട.
പാവം മരങ്ങള്‍ എന്തുപിഴച്ചു.

തിരിച്ചു ചെല്ലുമ്പോള്‍
മലമുകളിലെ
ചങ്ങാതി പൂക്കളോടും,
അരുവികളോടും,കിളികളോടും
എനിക്ക്
ഒരുപാട് പറയാനുണ്ട്.
കാട് നാടാക്കുന്ന,
മനസു കാടാക്കുന്ന,
ഇവരെക്കുറിച്ച്.

Saturday, December 22, 2012

ന്യായം


1.

എന്റെ ചിരി കോടിയതും,
ശബ്ദം പരുക്കനായതും,
നിറം കറുപ്പായതും,
കോങ്കണ്ണുള്ളതും,
മുച്ചിറി ഉണ്ടായതും
എന്റെ കുറ്റമാണോ?

പക്ഷെ ,
നിന്റെ കാലെന്താ-
വളഞ്ഞിരിക്കുന്നത്?
അവള്‍ക്കു കൂനുണ്ടല്ലോ
അയ്യേ..
അവന്റെ മുഖം കണ്ടില്ലേ
എന്തൊരു വൃത്തികേട്
ചിരി വരുന്നു ...




2.

 മനസിനെ മായ്ക്കാന്‍ കഴിയുന്ന
റബര്‍ ഉണ്ടെങ്കില്‍ ഒന്ന് തരുമോ?
അവിടെ,
ചില പേജുകളിലെ, പല വരികളും
എനിക്ക് മായ്ചെഴുതുവാനുണ്ട്.

 

Friday, December 21, 2012

ട്രെന്‍ഡ്


ടെയ്‌ലറിംഗ് ഷോപ്പിനെ,
മേക്കപ്പിട്ട്
ഫാഷന്‍ ഡിസൈനിംഗ്
എന്നാക്കിയിരിക്കുന്നു.
കീറിയ തുണികള്‍
ഗ്രാഫ്റ്റ്‌ ചെയ്ത്
പുതിയ തൊലി
വെച്ചുപിടിപ്പിക്കുന്നു.
ബാക്കി വന്ന തുണികള്‍
നീളത്തിലും, ചതുരത്തിലും
വെട്ടി നിരത്തി
അത്യാവശ്യഭാഗങ്ങള്‍
മാത്രം മറച്ച്, ന്യൂ ട്രെന്‍ഡ്
എന്ന പേരിടുന്നു.

ഇനി
എന്റെ ഈ മുഖം
വെട്ടി, തയ്യലിട്ട്
ഐശ്വര്യാറായുടെ,
മുഖംപോലെയാക്കണം
പുതിയട്രെന്‍ഡ് കണ്ടില്ലെന്ന്,
നടിക്കാനാവില്ല .