Friday, September 2, 2016

പരിസ്ഥിതി ദിനം


ഒറ്റയ്ക്കൊരു മരം വെയിലുകൊള്ളുന്നു

ചരിഞ്ഞ ചില്ലയില്‍ ഒറ്റക്കിളി,


ഇറ്റുനീരിനു കണ്ണുനനച്ച്,ചിറകടിച്ച് 


കുഞ്ഞിനെ നോക്കുന്നു ...


കളഞ്ഞുകിട്ടിയ തണുപ്പുമായി 


ഇളംകാറ്റ് കൂടിനെ ഒന്നുതലോടി, 


അകലങ്ങളിലെവിടെയോ മറന്നുവെച്ച 


പൂമണം തേടി പറന്നുപോകുന്നു 



പകലിന്‍റെ വെളുമ്പില്‍ 


രാത്രി മറന്നിട്ട മഞ്ഞുതുള്ളിയെ


സൂര്യന്‍ തട്ടിയെടുത്ത്‌


ആകാശക്കീറിലെറിയുന്നു.


കുന്നിറങ്ങിവന്ന ചൂടിന്‍റെ താഡനത്തില്‍


വിശപ്പുതളര്‍ന്നു മരിച്ചുവീഴുന്നു...

വരൾച്ച



നമുക്കിടയിൽ
വരൾച്ചയുടെ നിറഭേദങ്ങൾ
തെളിഞ്ഞുതുടങ്ങിയിരിക്കുന്നു .
ജീർണ്ണതയുടെ, മാലിന്യത്തിന്റെ 
വിഷപ്പുക നാമിരുവരും
ശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു.
പരസ്പരം മനസിലാകാതെയെന്നോണം നമ്മളന്യോന്യം പകച്ചുനോക്കുന്നു.

മടുപ്പിലൂടെ സഞ്ചരിക്കുമ്പോൾ
പാതയോരങ്ങളിൽ ഇരുട്ടാണ്.
തെളിമയുള്ള ഒരു കാഴ്ചപോലും
കണ്ണിൽ പതിയുന്നുമില്ല.
വരണ്ട ഉഷ്ണക്കാറ്റിൽ
പ്രഭാതത്തിന്റെ പച്ചപ്പ്‌
താനേ മറയുകയും,
നമ്മിൽ വിഷാദം പടരുകയും...

ഒരിക്കൽ നമുക്കായി വസന്തം
തീർത്ത ഇടവഴിയും, ഇലഞ്ഞിമരവും
വേരറ്റ സ്വപ്നം പോലെ.
എന്നാണൊരു കുളിർകാറ്റിനി
നമുക്കായി വീശുന്നത്...

Wednesday, September 2, 2015

എനിക്കെല്ലാം മറക്കണം




എനിക്കെല്ലാം
മറക്കണം....
പറക്കുന്ന കിനാവിന്റെ
ചിറകറ്റം മുറിക്കണം.
ചിരിക്കുന്ന ചെകുത്താന്റെ 
ശിരശ്ചേദം നടത്തണം. 
ഉയര്‍ത്തിയ ശിരസിന്റെ
കടയ്ക്കിട്ടു ചവിട്ടണം.
തിരിഞ്ഞൊന്നു നോക്കീടുമ്പോള്‍ 
ചിരിക്കുവാന്‍ കഴിയണം. 
തിളയ്ക്കുന്ന വികാരത്തെ
ചതച്ചങ്ങു പഠിക്കേണം.
കൊതിപൂണ്ട കണ്ണുകളില്‍
ശരം കുത്തി, തകര്‍ക്കണം.
ഉയരുന്ന കയ്യുകളെ
തിരിച്ചങ്ങു കറക്കണം.
ചൂണ്ടുന്ന വിരലുകള്‍
മുറിച്ചങ്ങു കളയേണം.
ചിരിക്കണം, ചിരിക്കണം,
അറഞ്ഞങ്ങു ചിരിക്കണം.

Monday, August 17, 2015

പ്രണയമേ ...

പ്രണയമേ
ഞാന്‍ നിന്നെ വലിച്ചെറിയുന്നു ,
വിരഹത്തിന്‍
ചോരപൊടിയുന്നിതെന്കിലും
ലഹരിപോല്‍ നെഞ്ചില്‍ കത്തിപ്പടര്‍ന്നോരാ
മോഹത്തിന്‍ ഊഷ്മള പുളകത്തിന്‍ പൂക്കളെ
ഞെരടിപ്പറിച്ചു ഞാനെന്റെ കിനാവിന്റെ
അഗ്നിക്കനലാല്‍ ചുട്ടു തകര്‍ക്കുന്നു..
തിരിക മടങ്ങിക്കൊള്ളുക നീയിനി
ഒരു നോക്കിനാല്‍ പോലും തിരികെ വിളിക്കില്ല
നീയെനിക്കേകിയ സ്നേഹാര്‍ദ്ര ചിന്തയില്‍
മുഴുകി ഞാന്‍ നീങ്ങട്ടെ, അറ്റം വരേയ്ക്കും

നിന്റെ മൊഴികള്‍

നിന്റെ മൊഴികള്‍
എന്റെ ഹൃദയ ഭിത്തിയില്‍
ആഞ്ഞടിക്കുമ്പോള്‍
ചിതറിത്തെറിക്കുന്നത്
മിഴിനീരല്ല,
തീവ്ര വേദനയുടെ
സുനാമിത്തിരമാലകള്‍
എന്റെ ശരീരത്തെ
തകര്‍ത്തെറിയുന്നതിന്റെ
ബാക്കിപത്രമാണത്.
നീ ഉപേക്ഷിച്ചു പോകുന
ഓരോ വാക്കും
നിന്റെ ആശ്വാസമെങ്കില്‍,
ഈ ദുര്‍ബല ഹൃദയം
വിങ്ങിത്തളരുന്നു.
പ്രിയനേ.., നമുക്കായ്‌
നിന്റെ ഞരമ്പുകളിലൂടെ
എന്റെ ജീവശ്വാസം ഒഴുകട്ടെ...

നിനക്കായ്‌...


കബന്ധങ്ങള്‍ ചിതറിയ
ഓര്‍മ്മകളുടെ പടനിലത്ത്‌
നിന്നോടൊപ്പം ചേര്‍ന്ന് നടക്കുന്നത്
വഴിയിലുപേക്ഷിക്കുവാനല്ല .
നിണമൊഴുകിപ്പരന്ന
നിന്‍റെ ഹൃത്തടങ്ങളില്‍
ഞാന്‍ സ്പര്‍ശിച്ചത്
അര്‍ജുനാ,
എന്റെ പ്രണയത്തിന്റെ
ഔഷധക്കൂട്ടാല്‍
നിന്‍റെ
മുറിവുണക്കാനായിരുന്നു.
ചേരിപ്പോരിന്റെ,
വെറുപ്പിന്റെ
വാള്‍ത്തലപ്പാല്‍
യുദ്ധം മുറുകുമ്പോള്‍
നിന്‍റെ കിനാവിന്റെ
ഉമ്മറത്ത്‌
നിന്നോടൊപ്പം ചരിക്കുവാന്‍
കൊതിക്കുന്ന
കൃഷ്ണയാണ് ഞാന്‍.
യുദ്ധത്തിനൊടുവില്‍
അവശേഷിക്കുന്നത്
നീയും, ഞാനുമെന്ന
സത്യവും.

അദൃശ്യതയുടെ ഭിത്തി..


അമ്മമാര്‍ മരിക്കുകയല്ല,
അദൃശ്യതയുടെ ഭിത്തിമേല്‍
തൂക്കിയിടപ്പെടുകയാണ് .
ആകുലതകളും, ആശങ്കകളും
പിറകോട്ടു വലിച്ചിട്ടും,
കരുതലും, സ്നേഹവും
കൊണ്ടുപോകരുതേ
എന്നാര്‍ത്തുവിളിച്ചിട്ടും
കൊണ്ടുപോകപ്പെടുകയാണ്.
ആശ്രയമറ്റ കണ്ണുകള്‍
അവരെ വഴിനീളെ
അലട്ടിക്കൊണ്ടിരിക്കും .
മോളെ എന്നൊരു നിലവിളി
തൊണ്ടയില്‍ കുരുങ്ങിക്കിടപ്പുണ്ടാവും
ഇഹലോകത്തില്‍
മകളെ ചേര്‍ത്തുനിര്‍ത്താന്‍
കരുത്തുറ്റ ഒരു കരം
വരാനില്ലെന്നറിഞ്ഞിട്ടും ,
പിച്ചിച്ചീന്തുവാന്‍ തെരുവുകള്‍
കെണിയൊരുക്കുന്നതറിഞ്ഞിട്ടും
പറിച്ചെടുക്കപ്പെടുകയാണ്.
എങ്കിലും
കണ്ടു കൊതിതീരാത്ത
രണ്ടു കണ്ണുകളില്‍
തണുത്തചുണ്ടുകള്‍ ചേര്‍ത്ത്‌,
അദൃശ്യതയുടെ നിറസാന്നിധ്യമായ്‌
അമ്മയുണ്ടാവും...