Wednesday, December 19, 2012

സ്വപ്നം



ജീവിതത്തിന്റെ,
പഴയ പാഠങ്ങള്‍
വായിക്കുവാന്‍
വീണ്ടും എന്നെ
ക്ഷണിക്കരുത്.

പറിച്ചെറിഞ്ഞ
ഓര്‍മ്മകളുടെ വറ്റാണ്
അവിടെയുള്ളത്.
വലിച്ചു കീറപ്പെട്ട
ഏടുകളാണ്
അതിനുള്ളില്‍.

അതിലെ
ഓരോ ചിത്രത്തിലും
എന്നെ തറച്ച
ആണിയില്‍ നിന്ന്
രക്തം ഒഴുകിയതിന്റെ
അടയാളമുണ്ട്.

ദയവു ചെയ്ത്, എന്നെ
വരാനിരിക്കുന്ന
നല്ല നാളുകളെ
സ്വപ്നം കാണാന്‍
അനുവദിക്കുക.

Sunday, December 9, 2012

തുലാമഴയോട്


വരണ്ടു കിടന്ന
മനസ്സിലേക്ക്
തേന്‍ തുള്ളികളെപ്പോലെ
എപ്പോഴോ
അതിക്രമിച്ചു കടന്നു..
ആദ്യവരവു തന്നെ
ഇടിയ്ക്കും, മിന്നലിനുമൊപ്പം
ഒരു പെരുമഴപോലെ..
ഹുംകാര നാദത്തോടെ
വീശിയ കാറ്റില്‍
എന്നിലെ മൃദുലതകള്‍
ഓരോന്നായി കടപുഴക്കി,
ഒരു ജന്മത്തിലേക്കുള്ള
കുളിരും, തണുപ്പും
വാരിക്കോരി തന്ന്
ഉണര്‍ത്തിയിട്ട്....

ഇനിയും എനിക്കുവേണം.

നീ പെയ്യാതെ കരുതിവെക്കുന്ന
സ്നേഹമഴ മുഴുവനും.
നീയെന്ന മഴയെ ആവാഹിച്ച്
എനിക്കൊരു കടലാകണം.

Wednesday, December 5, 2012

സദാചാരം

ഹേ സ്ത്രീയേ...
നീ
പുരുഷനുമായി തുറന്നിടപെടരുത്.
തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
എന്താണീ തുറന്നിടപെടീല്‍?
ഒരു നിര്‍വചനം?
മറു വശത്ത് മൌനം...
പിന്നെ എങ്ങനെ ഇടപെടണം?
എല്ലാം മറച്ചുവെച്ച്,
കാപട്യമായി..?
എതിരെ വീണ്ടും മൌനം.
ഞാന്‍ കള്ളത്തരം പറയണോ,
വഞ്ചിക്കണോ..
എന്താണീ തുറന്നു പറച്ചില്‍?
എങ്കില്‍ സുഹൃത്തേ
ഇന്ന് മുതല്‍ ഞാനൊരു
മൂടുപടം അണിയാം.
ഈ കാപട്യം നിറഞ്ഞ ലോകത്ത്
ചെളി നിറഞ്ഞ വാക്കും, മനസുമായി ..

ഒന്ന് ചോദിക്കട്ടെ..
നമുക്കീ സൗഹൃദം തുടരണോ..
എന്തിനും ഏതിനും,
 സദാചാരം പറയുന്ന
നിങ്ങളല്ലേ തെറ്റിദ്ധരിക്കപ്പെടേണ്ടവര്‍..
സൌഹൃദത്തിനും
ലിംഗഭേദമോ?

Tuesday, November 27, 2012

തുമ്പിക്കുഞ്ഞേ....


തുമ്പിക്കുഞ്ഞേ....
നിന്നോട് ഞാന്‍ പറഞ്ഞതല്ലേ
കൈതക്കാട്ടില്‍ പോകരുത്,
പാമ്പുണ്ടാകും എന്ന്?
എന്നിട്ടും...

ഞാന്‍ പറഞ്ഞതല്ലേ
കൈതപ്പൂവിന്റെ മണം
മാസ്മരികമാണ്,
അതില്‍ മയങ്ങരുത് എന്ന്?
പിന്നെയും....

കൈതയില്‍ തൊടരുത്
മുള്ളു കൊള്ളും എന്നും
എത്രയോ തവണ
പറഞ്ഞതല്ലേ?
കേട്ടില്ല...

അതല്ലേ.
കൊത്തുകൊണ്ട് അവശയായി
നീ കിടന്നതും,
മുള്ള് കൊണ്ട് കീറിയ
നിന്റെ പുള്ളിച്ചിറക്
ദൂരെ പോയതും,
നിന്റെ മുകളില്‍
കൈത പിഴുതുവീണതും...

Thursday, November 15, 2012

ഞാന്‍



എനിക്കുറക്കെ ചിരിക്കണം
ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍,
അലറിച്ചിരിക്കണം..

എനിക്ക് രണ്ടു മുഖം

ഒന്ന്,
ചിരിക്കുന്ന,ശാന്തമായത്
ചപല, കലഹപ്രിയ..
കഴമ്പില്ലാത്തവള്‍
പുരുഷ മേധാവിത്വം,
മൂകമായി അനുഭവിക്കുന്നവള്‍..

മറുവശം

പല്ലിറുമ്മി,
കടലുപോലെ രൌദ്രമാര്‍ന്ന്,
പുറമേ ശാന്തയായ്‌
ചുഴികളും, അഗ്നിപര്‍വ്വതങ്ങളും
ഉള്ളിലൊതുക്കി,
വെളുക്കെ ചിരിച്ച്
എതിരാളിയെ മയക്കി,
ചുഴികളില്‍ കറക്കി, വരിഞ്ഞു മുറുക്കി,
ശ്വാസം മുട്ടിച്ച്,
ആഴങ്ങളിലേക്ക് വലിച്ചെറിയുന്ന
രുദ്ര.

എനിക്ക്

ശീലാവതിയാകണ്ടാ
കണ്ണകിയാകണം.
ചടുലതാളത്തില്‍
താണ്ടവമാടണം
ചവുട്ടിയരയ്ക്കണം
കാപാലിക ശിരസ്സ്.

ഒടുവില്‍

എനിക്ക് തലയുയര്‍ത്തിപ്പിടിച്ചു പറയണം.
ഞാനാണ് സ്ത്രീ.

വിധി



കോലായിലെ ചാരുകസേരയില്‍ 
ആര്‍ക്കുംവേണ്ടാത്തൊരു വാര്‍ദ്ധക്യം 
 തൊട്ടരുകില്‍ കൂട്ടിനായ്‌
കാലൊടിഞ്ഞ കാലന്‍കുടയും,
നരച്ച, പ്ലാസ്റ്റിക്‌ കോളാമ്പിയും.
ഓളം തട്ടിയപോലൊരിളം വെയില്‍,
ഒന്നെത്തിനോക്കി മടങ്ങി.
പീളകെട്ടിയ കണ്ണുകളില്‍
ഭാവം നിസ്സംഗതയോ..
കഴുത്തില്‍ തെളിയുന്ന,
ചെറു ഞരമ്പുകളില്‍
സൂക്ഷിച്ചു നോക്കിയാല്‍ കാണാം
ദുര്‍ബല ഹൃദയത്തിന്‍
ചെറു തുടിപ്പുകള്‍.
ഒരു ദീര്‍ഘ നിശ്വാസത്തില്‍
അടഞ്ഞ മിഴിപ്പോളയില്‍,
തിരിച്ചറിവായി
ജീവന്റെ നേര്‍ത്ത ചലനങ്ങള്‍
ഒടുവില്‍
കാലം തിരസ്കരിക്കുന്ന ജീവനെ
തിരിച്ചു പിടിക്കാനാവാതെ,
കീഴടങ്ങുമ്പോള്‍
തൊടിയിലെ അവസാന മാവും
തന്റെ വിധിക്ക് കീഴടങ്ങുന്നു.

Thursday, October 4, 2012

ഇരുവര്‍..




"സീതേ..."
"ഓ , സുശീല അക്കന്‍"
"അമ്പലത്തില്‍ പോകാന്‍ ഇറങ്ങിയതാ
ഇതുവഴി കയറാം എന്ന് കരുതി."
ഒരര്ച്ചന,ഒരു ശത്രു സംഹാരം...
ചുറ്റിനും ശത്രുക്കളാടീ "
"ഇരിക്ക് അക്കാ.."
"ഇരിക്കാന്‍ സമയമില്ല..
നീയറിഞ്ഞോ സീതേ..
അപ്പുറത്തെ രമയുടെ മകള്‍
ആശുപത്രീലാ."
"അയ്യോ... എന്തുപറ്റി?
നല്ലൊരു കൊച്ച്"
"ആ നല്ല കൊച്ച്
എന്നെകൊണ്ടോന്നും പറയിക്കണ്ടാ
അവളേ...
മറ്റേ പരിപാടിക്ക്
കൊണ്ടോയതാ..
അബോര്‍ഷം..
രാവിലെ മുതല്‍
ഒക്കാനോം, വേദനേം.
ആരും അറിയത്തില്ലെന്നാ
അവറ്റോടെ വിചാരം."
"അക്കാ.. ആ കൊച്ചിന്
അപ്പന്റിസൈറ്റിസ് ആണ്.
വേണ്ടാതീനം പറയാതെ
പോകാന്‍ നോക്ക്.."

...........................

"എടീ ശാന്തേ.."
"ഓ. ശുശീല അക്കന്‍"
"അമ്പലത്തില്‍ പോണവഴി
കേറിയതാ..
അവളില്ലേ..., ആ സീത
...............................
...............................