Wednesday, August 1, 2012

സമര്‍പ്പണം..

എപ്പോഴാണ്
ആ കണ്ണുകളിലെ തീഷ്ണത
എന്റെ ഹൃദയത്തില്‍ ഉടക്കിയത്..
മിഴികള്‍ എപ്പോഴോ 
പുണര്‍ന്നതും,
അഗ്നിസ്ഫുലിന്ഗങ്ങള്‍
ഹൃദയത്തിന്റെ അടിത്തട്ട് വരെ..
ഉള്ളില്‍ പ്രണയത്തിന്റെ ഊഷ്മളത.
പൂത്തിരി കത്തുന്നതുപോലെ,
ഒരു ലഹരി ഉടലാകെ പൊതിയുന്നു.
ഓരോ അണുവിലും
കുതിച്ചെത്തുന്ന രക്തത്തില്‍
പ്രണയമാണോ..





കുറച്ചു ഇണക്കങ്ങളും,
കൂടുതല്‍ പിണക്കങ്ങളും.
ആ പരിഭവ തിളക്കങ്ങളിലും,
നിന്നെ ഞാനറിയുന്നതുപോലെ
വേറെ ആരറിയുന്നു.



നിന്റെ ഓര്‍മകളെ
ഞാന്‍ പുല്കുംപോഴും,
ഓര്‍ക്കുമ്പോഴും
നീ തുമ്മി കണ്ണുനിറയ്ക്കുമോ?
ഏതൊരു നിമിഷമാണ്
പ്രിയനേ..
നിനക്കെന്നില്‍ നിന്ന്
സ്വാതന്ത്ര്യം ലഭിക്കുക..



നിന്റെ തീഷ്ണ പ്രണയനിറങ്ങളില്‍
മുങ്ങി നിവരുവാന്‍
നീയെന്നെ അനുവദിക്കുക.
നിന്റെ ചുടു നിശ്വാസങ്ങളില്‍
ഒരു കുളിര്‍ കാറ്റായ്‌
ഞാനലിയട്ടെ.



നമുക്കായ് മാത്രം 
ഋതുക്കള്‍ കറങ്ങട്ടെ..
നിന്റെ പ്രണയ വേഗങ്ങളില്‍,
കൊടും തപം ചെയ്ത്
ഞാനെന്റെ പ്രാണന്
മുക്തി നല്കിക്കൊള്ളാം..

പരാദം.

ആമിനയുടെ പ്ലാവിന്മേലും,
കല്യാണിയുടെ മാവിന്മേലും കാണാം.
തൊട്ടു പിന്നാലെ-
ത്രേസ്യയുടെ  പുളിമരത്തിലും.


തലയല്‍പം ഉയര്‍ത്തി
ചരിഞ്ഞുനോക്കുന്നുണ്ട്.
വേറെയും എവിടെയെങ്കിലും
ചായുന്ന മരം തേടി.


ഇരയുടെ മേല്‍ പടര്‍ന്നു കയറും
മൃദു ഹാസത്തോടെ.
മണമുള്ള പൂക്കളും,
മാംസളമായ ശരീരവും.
പ്രണയത്തിന്റെ പലവഴികള്‍ കടന്ന്
പതിയെപ്പതിയെ നഖങ്ങളാഴ്ത്തി...


തന്റെ പറമ്പിലും പുഷ്ട്ടിപൂണ്ട്
ഒരു മരം വളരുന്നുവെന്ന്
അവന്‍ എപ്പോഴാണ് തിരിച്ചറിയുക...

സൌഹൃദം.

ജീവിതത്തിന്റെ
ഒരു ഹെയര്‍പിന്‍ വളവില്‍ വെച്ചാണ്
അവനെ ഞാന്‍ ആദ്യം കണ്ടത്.
അറിയാതെ വന്നു മുട്ടുകയായിരുന്നു.
ഒന്നും തോന്നിയില്ല.


ഒരു കുന്നിന്‍ പുറത്തുവെച്ചാണ്
പിന്നെ കണ്ടത്
താഴേക്ക്‌ ചാടാനൊരുങ്ങിയ എന്നെ
കൈ നീട്ടിത്തടഞ്ഞു..
എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അവന്റെയും.


ഇപ്പോള്‍
ഞങ്ങള്‍ക്കിടയില്‍
ഹെയര്‍പിന്‍ വളവുകളോ,
കുന്നുകളോ ഇല്ല.
പരസ്പരം മനസിലാക്കുന്ന
രണ്ടു ഹൃദയങ്ങള്‍ മാത്രം.

ഇഷ്ടം..

ചിതലരിച്ചുകൊണ്ടിരിക്കുന്ന
ഓര്‍മ്മയുടെ അവസാന നിമിഷങ്ങളിലും
എനിക്കിഷ്ടം,
നിന്റെ ഓര്‍മ്മയില്‍ എന്റെ ഓര്‍മ്മ
അവസാനിക്കുന്നതാണ്.
നിന്റെ കണ്ണിന്റെ ചലനങ്ങളില്‍
ഞാന്‍ ശിലയാകുന്നതാണ്.

Tuesday, January 10, 2012

റോസാപ്പൂവ്

എന്റെ റോസാപ്പൂവേ
നീയെന്തിനാണ്
അവന്‍ ചിരിച്ചപ്പോള്‍ 
തലയാട്ടിയത്?

അതല്ലേ അവന്‍
അരികത്തു വന്നത്..
അപ്പോള്‍ നീ 
എന്തിനാണ് തല കുമ്പിട്ടത്?
അതല്ലേ
അവന്‍ തൊട്ടത്..
നിന്നെ മണപ്പിച്ചപ്പോള്‍ 
എന്തിനാണ് കണ്ണടച്ചത്?
അതല്ലേ 
അവന്‍ നിന്നെ...

എന്താണിങ്ങനെ?



പനിച്ചു വിറച്ച് -
കൂനിക്കൂടിയിരിക്കുന്ന പകല്‍.

കാസരോഗിയെപ്പോലെ
ഊര്‍ദ്ധശ്വാസം വലിക്കുന്ന കാറ്റ്.

മഞ്ഞപ്പിത്തം ബാധിച്ച്
വിളറിയ മുഖവുമായി സൂര്യന്‍.

കറുത്തപീളകെട്ടിയ കണ്ണുകളുമായി
നിളാ നദി.

എന്നിട്ടും...

അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചു
ഘോരഘോരം പ്രസംഗിച്ച്
ശബ്ദമലിനീകരണം നടത്തുന്ന
നീതിപാലകര്‍.

ഇങ്ങനെ കണ്ണും, ചെവിയും, മൂക്കും മൂടിവെച്ചു
നമ്മള്‍ എത്രനാള്‍....

ഓര്‍മ്മകള്‍ കൊഴിയുമ്പോള്‍..



ഒന്നുകൂടി തിരിഞ്ഞുനോക്കി
അമ്മേയെന്നുള്ള കൊഞ്ചല്‍
കേട്ടപോലെ.
ഇല്ല, തോന്നിയതാവാം.
പടികടന്നെത്തിയ നഗരപാലകര്‍
സ്നേഹം വിളമ്പിയപ്പോഴും
തിരഞ്ഞത്
കിട്ടാത്ത സ്നേഹത്തെ.

ഒരു പിന്‍വിളി കേട്ടുവോ..
വീണ്ടും തിരിഞ്ഞു.
പൊട്ടിയ ഓടിനിടയിലൂടെ
കുറച്ചു സ്വര്‍ണത്തരികള്‍,
പഴകിദ്രവിച്ച കതകില്‍ തുള്ളുന്നു.
അരികില്‍
കത്തിത്തീരാറായ മെഴുകുതിരി.
സുന്ദരിപ്പൂച്ച ഉമ്മറപ്പടിയില്‍
ഉറ്റുനോക്കി നില്‍ക്കുന്നു.

മുറ്റത്തു കുന്തിച്ചിരിക്കുന്ന
അലക്കുകല്ലില്‍ ഒന്ന് തൊട്ടു.
കണ്ണൊന്നു നിറഞ്ഞുവോ..
വേണ്ട,മറ്റാരും കാണണ്ടാ.

ഇനി ഞാനിറങ്ങട്ടെ.
കുറച്ചപ്പുറത്താണിനി,
എന്റെ മേല്‍ക്കൂര.
സനാഥരായ അനാഥര്‍
വഴിക്കണ്ണുമായ്‌
പാര്‍ക്കുന്നയിടം.